
വാഷിങ്ടൺ: അമേരിക്കയിലെ ദേശീയ യുദ്ധസ്മാരകത്തിന് മുന്നിൽ റീൽസ് ചെയ്ത് വീഡിയോ പകർത്തിയ ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ. മധു രാജു എന്ന യുവാവിനെതിരെയാണ് യുഎസ് ഇമിഗ്രേഷൻ വിഭാഗം കർശന നടപടികൾക്കൊരുങ്ങുന്നത്. രാജ്യത്തിനായി ജീവൻ ബലിനൽകിയവരെ ആദരിക്കുന്ന സ്ഥലത്ത് ആക്ഷേപകരമായ രീതിയിൽ നൃത്തം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതാണ് യുഎസിൽ അധികൃതരെ പ്രകോപിപ്പിച്ചത്.
വാഷിങ്ടണിലെ നാഷണൽ മാളിലുള്ള ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നിന്നാണ് മധു രാജുവും ഒരു യുവതിയും നൃത്തം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 16 ദശലക്ഷം സൈനികരുടെയും മരിച്ച നാല് ലക്ഷം പേരുടെയും ഓർമ്മയ്ക്കായി സ്ഥാപിച്ച ഈ സ്മാരകം അമേരിക്കക്കാർ അതീവ പവിത്രമായാണ് കാണുന്നത്. ഇവിടെ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ ടിക്‌ടോക്കിൽ പ്രചരിച്ചതോടെ വിമുക്തഭടന്മാരടക്കം വലിയ പ്രതിഷേധവുമായെത്തി.
സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. യുവാവിന്റെ വിസ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു. വിനോദസഞ്ചാര വിസയിലാണോ അതോ തൊഴിൽ വിസയിലാണോ ഇയാൾ രാജ്യത്ത് കഴിയുന്നതെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. വിസ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയാൽ ഉടൻ തന്നെ നാടുകടത്തൽ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം.
സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി നടത്തിയ ഈ പ്രവർത്തി മധു രാജുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ പൊതുസ്ഥലങ്ങളിലും സ്മാരകങ്ങളിലും പുലർത്തേണ്ട മര്യാദകൾ ലംഘിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യക്കാർക്ക് അപമാനമുണ്ടാക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam