
വാഷിംഗ്ടൺ: ദശകങ്ങളായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ആയത്തുള്ള അലി ഖമേനയിയുടെ അന്ത്യം കുറിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ അഗ്നിഗോളങ്ങളായി മാറുന്നത് ദൃശ്യമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അമേരിക്കയുടെ പുതിയ ആയുധമായ 'സ്കോർപിയോൺ സ്ട്രൈക്ക്' ടാസ്ക് ഫോഴ്സിന്റെ ഇടപെടലാണ്.
യുദ്ധചരിത്രത്തിൽ ആദ്യമായി അമേരിക്ക ചാവേർ ഡ്രോണുകളെ ഔദ്യോഗികമായി പരീക്ഷിച്ച ദൗത്യമാണിത്. ഇറാന്റെ തന്നെ ഷാഹദ് ഡ്രോണുകൾക്ക് മറുപടിയായി അമേരിക്ക വികസിപ്പിച്ചെടുത്ത കുറഞ്ഞ ചിലവിലുള്ള ലൂക്കാസ് ഡ്രോണുകളാണ് തെഹ്‌റാനിലെ ഖമേനയിയുടെ കോംപൗണ്ടിന് നേരെ പ്രയോഗിച്ചത്. 'സ്കോർപിയോൺ സ്ട്രൈക്ക്' ടാസ്ക് ഫോഴ്സ് നിയന്ത്രിച്ച ഈ ഡ്രോണുകൾ ഇറാന്റെ അത്യാധുനിക റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് പതിച്ചു. ടോമാഹോക്ക് മിസൈലുകളും എഫ്-35 യുദ്ധവിമാനങ്ങളും ഈ ഡ്രോണുകൾക്ക് അകമ്പടി സേവിച്ചു.
യുഎസ് നാവികസേനയുടെ കപ്പലുകളിൽ നിന്ന് ടോമാഹോക്ക് മിസൈലുകൾ ആകാശത്തേക്ക് കുതിച്ചുയരുന്ന ദൃശ്യങ്ങളടക്കമാണ് പുറത്തുവിട്ടിരിക്കുന്നത്. കരസേനയുടെ കരുത്തുറ്റ ഹൈമാർസ് റോക്കറ്റ് സിസ്റ്റങ്ങൾ ഉപയോഗിച്ച് ഇറാന്റെ എയർ ഡിഫൻസ് സംവിധാനങ്ങൾ തകർക്കുന്നത് വീഡിയോയിൽ കാണാം. തെഹ്‌റാനിലെ ഖമേനയിയുടെ വസതി ഉൾപ്പെടെയുള്ള 30-ഓളം കേന്ദ്രങ്ങൾ ഒരേസമയം തകർക്കപ്പെടുന്നതിന്റെ ഏരിയൽ ദൃശ്യങ്ങളുംഇതിലുണ്ട്. "ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ കൃത്യവും നിർണ്ണായകവുമായ നടപടിയാണ് സെൻട്രൽ കമാൻഡ് സ്വീകരിച്ചിരിക്കുന്നത്," എന്ന് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് CENTCOM കുറിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഒരേ സ്വരത്തിൽ പ്രഖ്യാപിക്കുന്നത് ഇറാന്റെ മോചനത്തിനുള്ള സമയമായെന്നാണ്. 'ഓപ്പറേഷൻ ലയൺസ് റോർ എന്നാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിക്കുന്നത്. ഖമേനയിയുടെ മരണത്തോടെ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിക്കുന്ന കാഴ്ചകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam