
ദില്ലി: ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്‍റെ ബോര്‍ഡ് ഓഫ് പീസിന് അറബ് രാജ്യങ്ങൾ ഉൾപ്പെടെ എട്ട് ഇസ്ലാമിക രാജ്യങ്ങളുടെ പൂര്‍ണപിന്തുണ. ഖത്തർ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണം സ്വാഗതം ചെയ്തു. ബോർഡിൽ ചേരാനുള്ള തങ്ങളുടെ രാജ്യങ്ങളുടെ പൊതുവായ തീരുമാനം മന്ത്രിമാർ പ്രഖ്യാപിച്ചു. നിയമപരവും മറ്റ് ആവശ്യമായ നടപടിക്രമങ്ങളും അനുസരിച്ച് ഓരോ രാജ്യവും ചേരുന്നതിനുള്ള രേഖകളിൽ ഒപ്പിടുമെന്നും അവര്‍ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ മന്ത്രിമാർ ആവർത്തിക്കുകയും, ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയിൽ വ്യക്തമാക്കിയതും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചതുമായ പരിവർത്തന ഭരണകൂടമെന്ന നിലയിൽ സമാധാന ബോർഡിന്റെ ദൗത്യം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ഇവര്‍ വ്യക്തമാക്കി.
ട്രംപ് ഭരണകൂടം നിരവധി ലോക നേതാക്കളെ സമാധാന ദൗത്യത്തില്‍ ചേരാൻ ക്ഷണിച്ചു. മേഖലയിലെ ഭരണ ശേഷി വർദ്ധിപ്പിക്കൽ, പ്രാദേശിക ബന്ധങ്ങൾ, പുനർനിർമ്മാണം, നിക്ഷേപ ആകർഷണം, വലിയ തോതിലുള്ള ധനസഹായം, മൂലധന സമാഹരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാൻ ട്രംപ് പദ്ധതിയിടുന്നു.
സമാധാന ബോർഡിലേക്ക് ഇസ്രയേലും കൈകോർത്തിരുന്നു. ട്രംപിന്‍റെ പ്ലാൻ അംഗീകരിക്കുന്നതായും ബോർഡ് ഓഫ് പീസിൽ ഇസ്രയേൽ അംഗമാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഗാസയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച എക്സിക്യൂട്ടിവ് കമ്മിറ്റിയോടുള്ള വിയോജിപ്പ് നിലനിൽക്കെയാണ് നെതന്യാഹു സമാധാന ബോർഡിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഡോണൾഡ് ട്രംപ് തലവനായ ബോർഡ് ഓഫ് പീസ് അഥവാ സമാധാന ബോർഡിലേക്ക് അമേരിക്കയുടെ ക്ഷണം സ്വീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
അതേസമയം, നേരത്തെ ഇതേ ബോർഡിന് കീഴിൽ ഗാസയുടെ മേൽനോട്ടത്തിനും സുരക്ഷയ്ക്കുമായി രൂപീകരിച്ച എക്സിക്യൂട്ടിവ് ബോർഡിൽ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിന് എതിരെ ഇസ്രയേൽ നിലപാടെടുത്തിരുന്നു. എന്നാൽ അമേരിക്ക ഈ വിയോജിപ്പ് തള്ളിയതായി ആണ് സൂചനകൾ. ഇതിന് പിന്നാലെയാണ് നെതന്യാഹു, ട്രംപ് തലവനായ ബോർഡ് ഓഫ് പീസിൽ അംഗമാകാം എന്ന് അറിയിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ചില രാജ്യങ്ങൾ ഇതുവരെ ക്ഷണത്തിൽ വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. ഇന്ത്യയും നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഭാവിയിൽ അന്താരാഷ്ട്ര തലത്തിലടക്കം സുപ്രധാനമായ കശ്മീർ വിഷയത്തിലും ട്രംപ് ഇതേ നയം സ്വീകരിക്കുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക. മറ്റ് രാജ്യങ്ങളുടെ നിലപാട് നിരീക്ഷിച്ചായിരിക്കും ഇന്ത്യ ബോർഡ് ഓഫ് പീസിൽ ചേരണോ എന്നതിൽ തീരുമാനമെടുക്കുക. ഐക്യരാഷ്ട്ര സഭാ ഏജൻസികളുടെ പ്രാധാന്യത്തെ ബോർഡ് ബാധിക്കുമോ എന്ന ചർച്ചകളും സജീവമാണ്. ട്രംപ് പങ്കെടുക്കുന്ന ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഇക്കാര്യത്തിലടക്കം സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam