'ആ കൈകൾ വെട്ടിമാറ്റും', ഇന്ത്യയോട് പ്രകോപനം തീര്‍ത്ത് ഭീഷണിയുമായി പാക്കിസ്ഥാൻ, വെള്ളം തന്നില്ലെങ്കിൽ പ്രത്യാഘാതം അറിയില്ലേ എന്നും മന്ത്രി

Published : Jun 30, 2026, 01:15 PM IST
Musadik Malik

Synopsis

സിന്ധു നദീജലകരാർ പ്രകാരം തങ്ങൾക്ക് അവകാശപ്പെട്ട വെള്ളത്തിൽ കൈവെച്ചാൽ 'കൈകൾ വെട്ടിമാറ്റും' എന്ന് പാക് മന്ത്രി മുസാദിക് മാലിക് ഇന്ത്യക്ക് ഭീഷണി മുഴക്കി. ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് ഈ പ്രകോപനപരമായ പരാമർശം. പാകിസ്ഥാന്‍റെ ജലവിഹിതം ഇന്ത്യ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്ഥാന്‍റെ കാലാവസ്ഥവ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക്. സിന്ധു നദീജലകരാർ പ്രകാരം തങ്ങൾക്ക് അവകാശപ്പെട്ട വെള്ളത്തിന്മേൽ അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുന്നവരുടെ ‘കൈകൾ വെട്ടിമാറ്റും’ എന്ന് പാകിസ്ഥാൻ മന്ത്രി ഭീഷണിപ്പെടുത്തി. 2025-ൽ 25 പേര്‍ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് മന്ത്രി മുസാദിക് മാലിക് ഇത്തരമൊരു ഭീഷണി മുഴക്കിയിരിക്കുന്നത്.

ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പാകിസ്ഥാന്‍റെ വിഹിതമായ വെള്ളം ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് മാലിക് ആരോപിച്ചു. തങ്ങളുടെ വിഹിതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അയൽരാജ്യത്തെ പ്രധാനമന്ത്രിയാണ് ഈ ജലത്തിന്റെ ടാപ്പ് നിയന്ത്രിക്കുന്നത്. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്’ -മാലികിനെ ഉദ്ധരിച്ച് പാക് മാധ്യമമായ ‘ഡോൺ’ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനിലെ ജനസംഖ്യയുടെ 40-50 ശതമാനം ആളുകളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും 50 ശതമാനം തൊഴിലവസരങ്ങളെയും 25 ശതമാനം സമ്പദ്‌വ്യവസ്ഥയെയും മറ്റാരോ പൂർണ്ണമായി നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്,’- അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വെള്ളം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് മന്ത്രി അവകാശപ്പെട്ടു. ‘എന്നാൽ ഇവിടെ നീതിയുടെ ചോദ്യവുമുണ്ട്. ഞങ്ങൾ ഞങ്ങളെത്തന്നെ സംരക്ഷിക്കും... ഞങ്ങൾ ഇത് വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്യുന്നത്, ഞങ്ങളുടെ ജലവിഹിതത്തിന്മേൽ ആരെങ്കിലും കൈവെച്ചാൽ ആ കൈകൾ ഞങ്ങൾ വെട്ടിമാറ്റുമെന്ന് തെളിയിച്ചിട്ടുമുണ്ട്’- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് മറ്റൊരിടത്തും കരാറുകൾ ഇല്ലെങ്കിൽപ്പോലും, അന്താരാഷ്ട്ര കൺവെൻഷനുകളുടെ അടിസ്ഥാനത്തിൽ നദികൾ ഒഴുകാറുണ്ടെന്ന് മാലിക് പറഞ്ഞു. ‘ഒരു ഉപരി-തീരദേശ രാജ്യത്തിന് താഴെയുള്ള രാജ്യത്തേക്കുള്ള ജലപ്രവാഹം തടയാൻ അവകാശമുണ്ടോ? എന്നാൽ നമുക്കിടയിൽ ഒരു കരാർ പോലുമുണ്ട്. അങ്ങനെയെങ്കിൽ ഇവിടെ എങ്ങനെ വെള്ളം തടയാനാകും? ഈ വിഷയമാണ് ഞങ്ങൾ നാളെ അവതരിപ്പിക്കാൻ പോകുന്നത്’- അദ്ദേഹം വ്യക്തമാക്കി.

കരാർ നിലവിലുണ്ട് എന്ന് വ്യക്തമാക്കിയ അദ്ദേഹം, ചൊവ്വാഴ്ച നടക്കുന്ന കോൺഫറൻസ് പ്രധാനമായും നീതിയെയും അവകാശങ്ങളെയും കുറിച്ചുള്ളതാണെന്നും കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ എന്താണ് നീതി എന്ന് അവിടെ തീരുമാനിക്കപ്പെടും. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് വെള്ളത്തിന് അവകാശമുണ്ടോ ഇല്ലയോ എന്ന് അവിടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാലിക്കിന്റെ ഈ പരാമർശങ്ങൾ നിരവധി പാകിസ്ഥാനി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇതേ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്താഉള്ള തരാറും സിന്ധു നദീജലകരാർ നിയമപരമായി നിലനിൽക്കുന്നതാണെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ കഴിയില്ലെന്നും വാദിച്ചു. നിയമപരമായി നടപ്പിലാക്കാൻ കഴിയുന്ന ഈ കരാർ നിലനിൽക്കുന്നിടത്തോളം കാലം സിന്ധു നദിയിലെ വെള്ളത്തിന്മേൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സും ആർമി ചീഫുമായ ഫീൽഡ് മാർഷൽ അസിം മുനീറും വെള്ളം ഞങ്ങളുടെ ജീവനാഡിയും ചുവപ്പുരേഖയുമാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. അടുത്ത ഒന്നര-രണ്ട് വർഷത്തിനുള്ളിൽ സിന്ധു നദിയിലെ ഇന്ത്യയുടെ വിഹിതം പൂർണ്ണമായി വിനിയോഗിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കുള്ള ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുക്കില്ലെന്നും കേന്ദ്ര ജലവിഭവ മന്ത്രി സി ആർ പാട്ടീൽ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഈ പ്രതികരണങ്ങൾ വരുന്നത്.

കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സിവിലിയന്മാരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തെ തുടർന്നാണ് ദില്ലി സിന്ധു നദി ജലകരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്ഥാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭരണകൂട സ്പോൺസേർഡ് ഭീകരവാദ ശൃംഖലകൾ തകർക്കാൻ ഇസ്ലാമാബാദ് കൃത്യമായ നടപടി സ്വീകരിക്കുന്നതുവരെ ജലകരാർ സസ്പെൻഡ് ചെയ്ത് തന്നെ തുടരുമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. 1960-ൽ വേൾഡ് ബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ഈ കരാറാണ് അതിനുശേഷം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സിന്ധു നദിയുടെയും അതിന്‍റെ പോഷകനദികളുടെയും ജലവിതരണവും ഉപയോഗവും നിയന്ത്രിക്കുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രത്തിലേക്ക് ഓടിയെത്തി യുഎഇയുടെ ആദ്യ ട്രെയിൻ; കന്നിയാത്ര വിജയകരം, വൻ വരവേൽപ്പ്
ന്യൂയോർക് വിമാനത്താവളത്തിൽ ലാൻ്റിങിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൽ ഡ്രോൺ ഇടിച്ചു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി