
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി പാകിസ്ഥാൻ സർക്കാർ. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി ചുരുക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്ലാസുകൾ ഉടനടി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ ശനിയാഴ്ച പെട്രോൾ വിലയിൽ ലിറ്ററിന് 55 പാകിസ്ഥാൻ രൂപയുടെ (ഏകദേശം 18 ഇന്ത്യൻ രൂപ) ചരിത്രപരമായ വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അടിയന്തര നടപടികൾ. അത്യാവശ്യ സേവനങ്ങളൊഴികെയുള്ള സർക്കാർ വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിച്ചു. കൂടാതെ, അടുത്ത രണ്ട് മാസത്തേക്ക് സർക്കാർ വകുപ്പുകൾക്കുള്ള ഇന്ധന വിഹിതത്തിൽ 50 ശതമാനം കുറവ് വരുത്താനും തീരുമാനമായിട്ടുണ്ട്.
അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഹോർമുസ് കടലിടുക്കിലുണ്ടായ തടസങ്ങളാണ് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തിയതും വിതരണ ശൃംഖലയിലെ പാളിച്ചകളും രാജ്യത്തെ നിശ്ചലമാക്കുന്ന അവസ്ഥയിലാണെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും വർദ്ധിക്കാനിടയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് ഭരണകൂടത്തിന്റെ നിർദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam