
ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി വിമാനം. പൈലറ്റിന് ദാരുണാന്ത്യം. കെട്ടിടത്തിലുണ്ടായിരുന്ന 13 പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ബെയ്ജിംഗിലെ കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്തിന് സമീപത്തെ കെട്ടിടത്തിലാണ് വലിയ അപകടമുണ്ടായത്. 109 നിലകളുള്ള സിറ്റിക് ടവറിൽ വലിയ കേടുപാടാണ് വിമാനം ഇടിച്ച് കയറിയതിന് പിന്നാലെയുണ്ടായത്. സംഭവത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അപകടത്തേക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നതിന് ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് നിലവിൽ അപകടം ചർച്ചാ വിഷയം ആവുന്നതിന് പിന്നിൽ. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വ്യോമ സുരക്ഷാ മാനദണ്ഡങ്ങളുള്ള ചൈനയിലേക്ക് ചെറുവിമാനം നുഴഞ്ഞു കയറിയതാണ് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ചെറുവിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് വൈൻ കുപ്പിയുടെ രൂപത്തിലുള്ള കെട്ടിടത്തിലേക്ക് നിരവധി സന്ദർശകരാണ് എത്താറുള്ളത്.
അതീവ സുരക്ഷാ നിയന്ത്രണങ്ങളുള്ള ബെയ്ജിംഗ് നഗരത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ വെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് വ്യോമാപകടം സംഭവിച്ചത്. ചൈനീസ് ഭരണകൂടത്തിന്റെ സുപ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് ഈ കെട്ടിടം എന്നതിനാൽ വലിയ സുരക്ഷാ ആശങ്കകളാണ് ഈ സംഭവം ഉയർത്തുന്നത്. ചാവോയാങ് ജില്ലാ ഭരണകൂടം പുറത്തുവിട്ട വിവര പ്രകാരം ഒരൊറ്റ എഞ്ചിൻ മാത്രമുള്ള രണ്ട് സീറ്റുകളുള്ള ചെറിയൊരു സ്പോർട്സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം ഏകദേശം 5:55-ഓടെ നഗരത്തിലെ തിരക്കേറിയ ഈസ്റ്റ് തേർഡ് റിംഗ് റോഡിന് സമീപം വെച്ച് വിമാനം നിയന്ത്രണം വിട്ട് ഈ കൂറ്റൻ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായും ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു.
ഏകദേശം 528 മീറ്റർ ഉയരമുള്ള സിറ്റിക് ടവർ ചൈന സുൻ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ബെയ്ജിംഗിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ 109 നില കെട്ടിടത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് ജോലി ചെയ്യുന്നത്. വിമാനം വന്നിടിച്ചതിനെ തുടർന്ന് കെട്ടിടത്തിന്റെ മുകൾ നിലകളിലെ രണ്ട് വലിയ ഗ്ലാസ് പാനലുകൾ തകരുകയും വലിയൊരു ദ്വാരം രൂപപ്പെടുകയും ചെയ്തു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കെട്ടിടത്തിന്റെ താഴെ വീണുകിടക്കുന്നതായി ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കെട്ടിടത്തിന്റെ ഘടനയ്ക്ക് വലിയ രീതിയിലുള്ള മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തെ തുടർന്ന് പരിക്കേറ്റ 13 പേരെയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആരും തന്നെ വിമാനത്തിൽ ഉണ്ടായിരുന്നവരല്ലെന്നും കെട്ടിടത്തിന് താഴെയോ പരിസരങ്ങളിലോ ഉണ്ടായിരുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉയർന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഓഫീസുകളും വസതികളും സ്ഥിതി ചെയ്യുന്ന സോങ്‌നാൻഹായ് കോമ്പൌണ്ടിനും ലോകപ്രശസ്തമായ ഫോർബിഡൻ സിറ്റിക്കും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. പൊതുസുരക്ഷയും വിഐപി മേഖലകളുടെ സുരക്ഷിതത്വവും മുൻനിർത്തി ബെയ്ജിംഗ് നഗരത്തിന് മുകളിലുള്ള ആകാശത്ത് ഡ്രോണുകൾ പറത്തുന്നതിന് പോലും കടുത്ത നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ലഘു വിമാനം നഗരമധ്യത്തിലേക്ക് പറന്നെത്തിയത്. അപകടത്തിന് തൊട്ടുമുൻപുള്ള വിമാനത്തിന്റെ യാത്രാ വിവരങ്ങൾ പ്രകാരം ബെയ്ജിംഗിന്റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് പറന്നുയർന്ന വിമാനം ആകാശത്ത് വലിയൊരു വട്ടം പൂർത്തിയാക്കിയ ശേഷമാണ് നഗരമധ്യത്തിലേക്ക് കുതിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam