ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്.
ബലൂചിസ്ഥാൻ: പാക് അതിർത്തിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാൻ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താനും ഗൂഡാലോചനകൾക്കുമായി ഉപയോഗിച്ചിരുന്നതാണ് ഈ കേന്ദ്രങ്ങളെന്നാണ് താലിബാൻ ആക്രമണത്തിനെ ന്യായീകരിച്ച് അവകാശപ്പെടുന്നത്. പക്തൂൺഖ്വയിലെ സരണിലുള്ള സ്കൂളിന് നേരെയും ആക്രമണം നടന്നു. ഇവിടം ഐഎസ് പോരാളികൾ ഒളിത്താവളം ആയി ഉപയോഗിച്ചെന്നാണ് താലിബാൻ വാദം. ആക്രമണത്തിൽ നിരവധി ഐഎസ് അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കില്ലെന്നാണ് താലിബാൻ അവകാശവാദം. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ഈ ആക്രമണം. ഞായറാഴ്ച നടന്ന ആക്രമണത്തിൽ 28 സാധാരണക്കാരടക്കം 49 പേർ കൊല്ലപ്പെട്ടതായാണ് യുണൈറ്റഡ് നാഷൻ അസിസ്റ്റൻസ് മിഷൻ വിശദമാക്കിയത്. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ സാധാരണക്കാരല്ലെന്നും തീവ്രവാദികളാണെന്നുമാണ് പാക് സേന ഞായറാഴ്ച നടന്ന ആക്രമണത്തേക്കുറിച്ച് അവകാശപ്പെട്ടത്. പാക് ആക്രമണത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിരുന്നു.


