Modi Meets Pope‌|വെള്ളി മെഴുകുതിരിക്കാൽ സമ്മാനിച്ച് മോദി, ഒപ്പം ഒരു പുസ്തകവും; നാല് സമ്മാനം തിരികെ നൽകി പോപ്പ്

By Web TeamFirst Published Oct 30, 2021, 6:23 PM IST
Highlights

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിൽ നിന്ന് മടങ്ങിയത്

വത്തിക്കാൻ സിറ്റി: ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായുള്ള (Pope Francis) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Prime minister Narendra modi) സന്ദർശന വിവരങ്ങള്‍ പുറത്തുവിട്ട് വത്തിക്കാൻ. ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധത്തെക്കുറിച്ച് മോദിയും മാർപാപ്പയും ചർച്ച ചെയ്തെന്ന് ഹോളി സീ ഓഫീസ് വാർത്താ കുറിപ്പിലൂടെ (Holy See Press office) വ്യക്തമാക്കി.

മാർപാപ്പയ്ക്ക് നരേന്ദ്രമോദി വെള്ളി മെഴുകുതിരിക്കാലായിരുന്നു (silver candlestick) സമ്മാനമായി നൽകിയത്. പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള പുസ്തകവും മോദി സമ്മാനിച്ചെന്നും വത്തിക്കാൻ അറിയിച്ചു. ആദ്യ കൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെത്തിയ മോദിയെ പോപ്പിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ(Cardinal Pietro Parolin), ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ(Archbishop Paul Richard Gallagher) എന്നിവരാണ് സ്വീകരിച്ചത്.

'മരുഭൂമി ഒരു പൂന്തോട്ടമാകും' എന്നെഴുതിയ വെങ്കല ഫലകമടക്കം നാല് സമ്മാനങ്ങളാണ് മാർപാപ്പ മോദിക്ക് തിരികെ നൽകിയത്. ലോക സമാധാന ദിനത്തിലെ സന്ദേശം, വത്തിക്കാൻ പേപ്പൽ രേഖകൾ, 2019 ഫെബ്രുവരി 4 ന് അബുദാബിയിലെ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മാർപ്പാപ്പയുമായി ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ എന്നിവയാണ് മോദിക്ക് പ്രത്യുപകാരമായി ലഭിച്ചത്.

നേരത്തെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിൽ നിന്ന് മടങ്ങിയത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ ചർച്ചയായിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യവും ചർച്ചയായി.

'ഊഷ്മളമായ കൂടിക്കാഴ്ച, ചർച്ചയായത് നിരവധി വിഷയങ്ങൾ', മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി

ജി 20 ഉച്ചക്കോടിക്കായി ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇന്ത്യൻ സമയം 12.15-ഓടെ തുടങ്ങിയ കൂടിക്കാഴ്ച 1.15-ഓടെയാണ് അവസാനിച്ചത്. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് ഒരു മണിക്കൂറിലേറെ നീണ്ടതെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

 

Had a very warm meeting with Pope Francis. I had the opportunity to discuss a wide range of issues with him and also invited him to visit India. pic.twitter.com/QP0If1uJAC

— Narendra Modi (@narendramodi)

ഇന്ത്യയിലെ കൊവിഡ് സാഹചര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി.

 

 

അതേസമയം മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള തീരുമാനം ചരിത്രപരം എന്നാണ് സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞത്. പ്രധാനമന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണെന്നും തീരുമാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിൽ ബിജെപി

മാർപാപ്പയെ സന്ദർശിച്ച് പ്രധാനമന്ത്രി: ഇന്ത്യയിലേക്ക് പോപ്പിനെ ക്ഷണിച്ചു, കൂടിക്കാഴ്ചയിൽ കൊവിഡും ചർച്ചയായി

മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച; പിറക്കുന്നത് ചരിത്രം

 

At the Summit in Rome with other world leaders. pic.twitter.com/fIYozTMy5f

— Narendra Modi (@narendramodi)

 

 

click me!