മാർപാപ്പയെ സന്ദർശിച്ച് പ്രധാനമന്ത്രി: ഇന്ത്യയിലേക്ക് പോപ്പിനെ ക്ഷണിച്ചു, കൂടിക്കാഴ്ചയിൽ കൊവിഡും ചർച്ചയായി
ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യൻ യൂണിയൻ കൗണ്‍സിലിന്‍റെയും കമ്മീഷന്‍റെയും പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വത്തിക്കാൻ സിറ്റി: ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി (Pope Francis) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Narendra modi) കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചക്കോടിക്കായി (G20 Summit) ഇന്നലെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഇന്ത്യൻ സമയം 12.15-ഓടെ തുടങ്ങിയ കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചർച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തു. മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യൻ യൂണിയൻ കൗൺസിലിൻറെയും കമ്മീഷൻറെയും പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറ്റയിലെ പിയാസ ഗാന്ധിയിലും മോദി സന്ദർശനം നടത്തി. ഗാന്ധി ശില്പത്തിൽ പൂക്കളർപ്പിച്ച മോദി അവിടെ ഇന്ത്യൻ വംശജരുമായി സംസാരിച്ചു. ജി 20 ചർച്ചക്കിടെ വിവിധ രാഷ്ട്രതലവന്മാരുമായി മോദി പ്രത്യേകം ചർച്ച നടത്തും.
ജവഹർനെഹ്റു, ഇന്ദിരാഗാന്ധി, ഐ.കെ.ഗുജ്റാൾ, എ.ബി.വാജ് പേയി എന്നിവർക്ക് ശേഷം വത്തിക്കാനിലെത്തി മാർപ്പപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സെൻറ്പീറ്റേഴ്സ് ബസലിക്കയ്ക്കയുടെ അടുത്തുള്ള വത്തിക്കാൻ പാലസിലാണ് മോദി-മാർപ്പാപ്പ കൂടിക്കാഴ്ച. അരമണിക്കൂർ ആണ് കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിച്ചതെങ്കിലും ഇതിനോടകം ഒരു മണിക്കൂർ പിന്നിട്ടു കഴിഞ്ഞു.
ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും വലിയ പ്രധാന്യമാണ് കൂടിക്കാഴ്ചയ്ക്കുള്ളത്. ഇന്ത്യയിലെ സാമുദായിക വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഉയർത്തുന്ന വിമർശനങ്ങൾ കൂടിക്കാഴ്ച കൂടുതൽ ശ്രദ്ധേയമാക്കും. മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഐക്യത്തിൻറെ സന്ദേശം നൽകാനാകും മോദി ശ്രമിക്കുക. ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം പ്രതീക്ഷയോടെ മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ കാണുന്നത്. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപ്പാപ്പയെ മോദി ഇന്ത്യ സന്ദർശനത്തിന് ക്ഷണിക്കുമെന്ന സൂചനയുണ്ട്. മുമ്പ് ബംഗ്ളാദേശ് സന്ദരശനത്തിനിടെ മാർപ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിട്ടുണ്ട്. എ.ബി.വാജ് പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻറെ കാലത്ത് അന്ന് വലിയ സ്വീകരണമാണ് മാർപ്പാപ്പക്ക് നൽകിയത്.