
ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ 'ഭൂമിയിലെ നരകക്കുഴികൾ' എന്ന അധിക്ഷേപ കുറിപ്പിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ഇതിലെ പരാമർശങ്ങൾ തികച്ചും അനുചിതവും മോശമായ അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര ബന്ധത്തെയോ പരസ്പര സഹകരണത്തെയോ പ്രതിഫലിപ്പിക്കുന്നതല്ല ഇത്തരം പ്രസ്താവനകളെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന മൈക്കൽ സാവേജിന്റെ കുറിപ്പാണ് ട്രംപ് റീപോസ്റ്റ് ചെയ്തത്. കുടിയേറ്റക്കാരെ 'ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ' എന്ന് വിളിച്ചും, അമേരിക്കൻ പൗരത്വ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചുമുള്ള ഈ പോസ്റ്റ് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായ പങ്കാളിത്തത്തിലൂടെ മുന്നോട്ടുപോകുമ്പോൾ ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ചത്. ഇന്ത്യയെയും ചൈനയെയും 'ഭൂമിയിലെ നരകക്കുഴികൾ' എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പാണ് ട്രംപ് 'ട്രൂത്ത് സോഷ്യലിൽ' റീപോസ്റ്റ് ചെയ്തത്. തീവ്ര വലതുപക്ഷവാദി മൈക്കൽ സാവേജ് തയ്യാറാക്കിയ കുറിപ്പാണ് അതേപടി പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ' എന്നാണ് കുറിപ്പിൽ വിശേഷിപ്പിക്കുന്നു. ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന കത്തിൽ, ഇവിടങ്ങളിൽ നിന്നുള്ളവർ അമേരിക്കയെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെയും ചൈനയിലെയും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ എത്തി പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് 'ഇൻസ്റ്റന്റ് പൗരത്വം' ലഭിക്കുന്നുവെന്നും കുറിപ്പിൽ പരിഹസിക്കുന്നു. ഒറ്റ പ്രസവത്തിലൂടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്നും ആരോപിക്കുന്നു. അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ട്. എന്നാൽ ഈ നിയമം നിർത്തലാക്കണമെന്ന കർക്കശമായ നിലപാടിലാണ് ട്രംപ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam