
ന്യൂയോർക്ക്: സാലഡുകൾ തയ്യാറാക്കാനായി വിറ്റഴിച്ച വെള്ളരിക്കയിൽ അതീവ അപകടകാരിയായ ബാക്ടീരിയ സാന്നിധ്യം. അമേരിക്കയിലെ 26 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത സാലഡ് വെള്ളരിയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. 19 സംസ്ഥാനങ്ങളിലായി 68 പേർക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ നേരിട്ടതിന് പിന്നാലെ വെള്ളരി ഉൽപാദകർ തന്നെയാണ് വിതരണം ചെയ്ത വെള്ളരിക്ക തിരിച്ച് വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അമേരിക്കയിലും കാനഡയിലേയും വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്ത വെള്ളരിയിൽ സാൽമൊണല്ല ബാക്ടീരിയ ബാധ കണ്ടെത്തിയത്.
ഗുരുതരമായി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുമെന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. രോഗബാധിതരായവരിൽ ആരും മരണപ്പെട്ടിട്ടില്ലെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശദമാക്കുന്നത്. അരിസോണ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഭക്ഷ്യ ഉൽപാദകരായ സൺഫെഡ് ഒക്ടോബർ 12നും നവംബർ 26നും ഇടയിൽ വിതരണം ചെയ്തിട്ടുള്ള സാലഡ് വെള്ളരിയിലാണ് ബാക്ടീരിയ ബാധ കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ജൂൺ മാസത്തിലും സമാനമായ സംഭവം അമേരിക്കയിലുണ്ടായിരുന്നു. സാൽമൊണല്ല ബാക്ടീരീയ ബാധാ ലക്ഷണങ്ങളുമായി 162 പേർ ചികിത്സ തേടിയതിന് പിന്നാലെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളരിക്കയാണ് തിരികെ വിളിച്ചത്. അന്ന് സാൽമൊണല്ല ആഫ്രിക്കാന എന്ന ബാക്ടീരിയ വകഭേദമാണ് തിരിച്ചറിയാൻ സാധിച്ചതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശദമാക്കിയത്.
ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളിൽ 80 ലേറെ ശതമാനത്തിനും കാരണക്കാരനായ ബാക്ടീരിയ സാന്നിധ്യമാണ് വിൽപനയ്ക്കെത്തിച്ച വെള്ളരിക്കയിൽ കണ്ടെത്തിയത്. സാൽമണൊല്ല ബാക്ടീരിയ അണുബാധയുള്ള വെള്ളരിക്ക കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ ആളുകൾക്കുണ്ടാവും. ബാക്ടീരിയ ശരീരത്തിലെത്തിൽ എത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. അണുബാധ ജീവഹാനിക്ക് വരെ കാരണമാകുന്നതാണെന്നും മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം