
ആത്മഹത്യാ പ്രവണതയുള്ളവര്‍ക്ക് തെറാപ്പി നല്‍കിക്കൊണ്ടിരുന്ന മാനസികാരോഗ്യ വിദഗ്ധ ആത്മഹത്യ ചെയ്തു. പൊലീസ് സൂപ്രണ്ടായ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ. ലണ്ടനിലെ വോക്കിംഗ്ഹാമിലാണ് സംഭവം. ബെര്‍ക്ക്ഷെയറിലെ കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റായ ഡോക്ടര്‍ പമേല റീവീസാണ് ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവ് മാത്യു റീവീസ് ഇവര്‍ തമ്മിലുള്ള ബന്ധം അവസാനിച്ചതായി വ്യക്തമാക്കി ജൂലൈ 26ന് വീട് വിട്ടിരുന്നു. വീട് വിടുകയാണെന്നും എന്നാല്‍ ഭാര്യയുടെ അമ്മ ഈ വീട്ടിലേക്ക് താമസമാക്കുന്നതിന് താല്‍പര്യമില്ലെന്നും വിശദമാക്കിയായിരുന്നു മാത്യു വീട് വിട്ടത്. ഇന്നലെ വൈകീട്ട് വീട്ടില്‍ തിരികെയെത്തിയ മാത്യു പമേലയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ പമേല അമ്മയെ അറിയിച്ചിരുന്നു.
ഡ്യൂട്ടിക്കെത്താത്ത പമേലയെ അന്വേഷിച്ച് എത്തിയ സഹപ്രവര്‍ത്തകയാണ് ഡോക്ടരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പമേലയുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള വഴികളേക്കുറിച്ച് പമേല ഇന്‍റര്‍നെറ്റില്‍ തെരഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ പമേലയെ 2003ലാണ് മാത്യു വിവാഹം ചെയ്യുന്നത്. എന്നാല്‍ ഒന്നിച്ച് നിര്‍മ്മിക്കുന്ന വീടിന്റെ പ്ലാനിനേക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ജനുവരിയിലായിരുന്നു ബില്‍ഡറുമായുള്ള ധാരണപത്രം ഒപ്പിടേണ്ടിയിരുന്നത്. പ്രായമായ അമ്മയെ തനിക്കൊപ്പം താമസിപ്പിക്കണമെന്ന പമേലയുടെ താല്‍പര്യത്തേത്തുടര്‍ന്നായിരുന്നു വാക്കുതര്‍ക്കങ്ങള്‍ എന്നാണ് മാത്യു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മദ്യം കഴിച്ച ശേഷം പമേല തൂങ്ങി മരിക്കുകയായിരുന്നെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam