
മോസ്കോ: യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കവുമായി റഷ്യ. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തു. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ഉക്രെയ്‌ൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത് - പുടിൻ ആഹ്വാനം ചെയ്തു.
പുടിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രൈനെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. അതേസമയം അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കുള്ള സ്വിഫ്റ്റ് ശൃംഖലയിൽ നിന്നും റഷ്യയെ പുറത്താക്കണം എന്ന് ആവശ്യത്തെ ഫ്രാൻസ് പിന്തുണച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിൻ്റെ ശ്രമമെന്ന് നേരത്തെ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തൻ്റെ കുടുംബവുമാണെന്നും തൻ്റെ സർക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലൻസ്കി തുറന്നടിച്ചിരുന്നു.
അതേസമയം യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി. ഉപാധികളോടെ യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ് റഷ്യയുടെ നിലപാട്. ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പുടിൻ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചർച്ചയാവാം എന്നുമാണ് മോസ്കോയുടെ ഏറ്റവും പുതിയ നിലപാട്.
ചർച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പ്രസിഡൻ്റ ഷീജിൻ പിങിനെ അറിയിച്ചുവെന്നാണ് ചൈന അൽപസമയം മുൻപ് വ്യക്തമാക്കിയത്.
സമ്പൂർണ നിരായുധീകരണത്തിന് യുക്രൈൻ തയ്യാറവണമെന്നും പ്രതിരോധതലത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ചേരിചേരാ നയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് യുക്രൈൻ പ്രസിഡൻ് സെലൻസ്കിയുടെ നിലപാട്. റഷ്യ ചർച്ചകളോട് മുഖം തിരിക്കുകയാണെന്നുംനേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.
യുക്രൈനിൽ അതിവേഗം അധിനിവേശം നടത്തിയ റഷ്യ ഏറ്റവും ഒടുവിൽ കീവിലെ അന്താരാഷ്ട്ര വിമാനത്താവളം കൂടി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ കൊട്ടാരവും പാർലമെൻ്റ മന്ദിരവും അടക്കം നിർണായകമായ ചില കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോൾ റഷ്യ നടത്തുന്നത്. പടിഞ്ഞാറുമായി ബന്ധപ്പെട്ടാനുള്ള എല്ലാ വഴികളും വിച്ഛേദിച്ചുവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അവസാന പോരാട്ടത്തിന് ഒരുങ്ങിയിറങ്ങിയ യുക്രൈൻ ശക്തമായ പ്രതിരോധത്തിനാണ് ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. കീവ് നഗരത്തിനുള്ളിൽ റഷ്യൻ സൈന്യത്തെ നേരിടാൻ തയ്യാറായി യുക്രൈൻ സൈന്യം നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. സാധാരണ യുക്രൈൻ പൌരൻമാരും ആയുധങ്ങളുമായി സൈന്യത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
കീവ് വിമാനത്താവളം റഷ്യയുടെ നിയന്ത്രണത്തിൽ, പുട്ടിനെതിരെ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ
Ukraine Live Updates : യുക്രൈനുമായി ചർച്ചയ്ക്ക് ഉപാധി വച്ച് റഷ്യ; കീവ് വിമാനതാവളം പിടിച്ച് റഷ്യ...
ഇന്ത്യ രക്ഷാദൗത്യം തുടങ്ങി; 470 പേർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam