
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. സ്വയം പ്രതിരോധിക്കാൻ ഇറാൻ ഒട്ടും മടിക്കില്ലെന്നും, ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണ്. തങ്ങളെ ആക്രമിക്കാൻ വരുന്നവവരെ പാഠം പഠിപ്പിക്കാൻ ഈ യുദ്ധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ടെഹ്റാനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ പ്രസ്താവന. കടലിടുക്ക് തങ്ങൾ അടച്ചിട്ടില്ലെന്നും എന്നാൽ അമേരിക്കയുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾക്ക് ഈ പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ സൂചന നൽകി. മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ മറ്റ് രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
വെടിനിർത്തലിനോ നയതന്ത്ര ചർച്ചകൾക്കോ തങ്ങൾ മുൻകൈ എടുത്തിട്ടില്ലെന്ന് അരാഗ്‌ചി ആവർത്തിച്ച് പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേർന്ന് "തിരഞ്ഞെടുത്ത യുദ്ധം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കൻ നിക്ഷേപങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് ഇസ്രായേലിന് ഉപയോഗിക്കാൻ വിട്ടുനൽകുന്നത് നിശബ്ദമായി കണ്ടുനിൽക്കാനാവില്ല. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധ നഷ്ടപരിഹാരവും വേണമെന്നാണ് ഇറാന്റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam