
മോസ്കോ: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് റഷ്യ ഉറപ്പുനൽകിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ വിജയത്തിന്റെ 80-ാം വാർഷികത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സേത്ത്, സൈനിക, സാങ്കേതിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യൻ പ്രതിരോധ ഉപമന്ത്രി കേണൽ ജനറൽ അലക്സാണ്ടർ ഫോമിനെ സന്ദർശിച്ചപ്പോഴാണ് ഉറപ്പ് ലഭിച്ചത്. .
ഭീകരതക്കെതിരെയുള്ള എല്ലാത്തരം നീക്കങ്ങൾക്കും ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് റഷ്യ ഉറപ്പുനൽകി. നിലവിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് പോകുമെന്നും റഷ്യൻ മന്ത്രി അറിയിച്ചതായി സേത്ത് പിടിഐയോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ റഷ്യയുടെ പിന്തുണയ്ക്ക് മന്ത്രി നന്ദി പറഞ്ഞു. വെള്ളിയാഴ്ച മോസ്കോയിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്തു. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ എളിമ തന്നെ വളരെയധികം ആകർഷിച്ചുവെന്ന് സേത്ത് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോ വിദേശയാത്ര നടത്താൻ കഴിയാത്തതിനാലാണ് വിജയദിന പരേഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സേത്തിനെ തിരഞ്ഞെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam