
ക്രിമിയൻ തുറമുഖ നഗരമായ സെവാസ്റ്റോപോളില്‍ യുക്രൈന്‍ നടത്തിയ അതിരൂക്ഷമായ ഡ്രോണ്‍ ആക്രമണത്തില്‍ കരിങ്കടലിലുണ്ടായ കപ്പല്‍ വ്യൂഹത്തിലെ യുദ്ധക്കപ്പല്‍ തകര്‍ന്നതായി റഷ്യയുടെ അഴകാശവാദം. ഒന്‍പത് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റഷ്യ പറയുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ബ്രിട്ടീഷ് സേനയ്ക്ക് പങ്കുണ്ടെന്നാണ് തെളിവുകള്‍ പുറത്ത് വിടാതെ റഷ്യ വാദിക്കുന്നത്. കഴിഞ്ഞ മാസം ഗ്യാസ് പൈപ്പ് ലൈനുകളഅക്ക് നേരെ നടന്ന ആക്രമണത്തിലും ബ്രിട്ടണ് പങ്കുണ്ടെന്നാണ് റഷ്യ ആരോപിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തേക്കുറിച്ച് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ റഷ്യയുടെ വാദങ്ങള്‍ കളവാണെന്ന് ലണ്ടന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനില്‍ നിന്നുള്ള ധാന്യ കയറ്റുമതിക്കായുള്ള കരാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കപ്പല്‍ ആക്രമണത്തിന് പിന്നാലെ കരാറില്‍ നിന്ന് പിന്മാറിയതായി അറിയിച്ചെന്നും റഷ്യ അവകാശപ്പെടുന്നു. ഫെബ്രുവരി 24 ന് റഷ്യ ആരംഭിച്ച അധിനിവേശത്തില്‍ പിടിച്ചെടുത്ത മേഖലകള്‍ തിരികെ പിടിക്കുന്നതിന്‍റെ ഭാഗമായാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ് റഷ്യയുടെ വാദം. യുക്രൈന്‍റെ ഊര്‍ജ്ജമേഖലയെ പ്രതിസന്ധിയിലാക്കിയുള്ള റഷ്യന്‍ ആക്രമണത്തിന് മറുപടിയായും ഡ്രോണ്‍ ആക്രമണത്തെ വിലയിരുത്തുന്നുണ്ട്.
2014ലാണ് ക്രീമിയ റഷ്യ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്തത്. ക്രീമിയ റഷ്യന്‍ പ്രസിഡന്‍റിന്‍റെ പ്രതീകമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ മേഖലയില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. ഈ മേഖലയില്‍ റഷ്യന്‍ സേനയുടെ സാന്നിധ്യം അധികമായതിനാലാണ് ഇതെന്നാണ് വിലയിരുത്തല്‍. കരിങ്കടലിലുള്ള റഷ്യന്‍ കപ്പല്‍ വ്യൂഹത്തിന്‍റെ താവളമാണ് ക്രീമിയന്‍ നഗരമായ സെവാസ്റ്റോപോള്‍. ഒടുവിലായി നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് റഷ്യ മറുപടി നല്‍കിയെന്നാണ് സെവാസ്റ്റോപോളിലെ ഗവര്‍ണറായ മിഖായേൽ റസ്വോഷേവ് വ്യക്തമാക്കുന്നത്.
ഫെബ്രുവരിക്ക് ശേഷം നഗരത്തിന് നേരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്നുമാണ് മിഖായേൽ റസ്വോഷേവ് അവകാശപ്പെടുന്നത്. എന്നാല്‍ ജനവാസ മേഖലകള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നും മിഖായേൽ റസ്വോഷേവ് പറയുന്നു. ആയുധമില്ലാതിരുന്ന കപ്പലുകളാണ് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതെന്നാണ് റഷ്യന്‍ നാവിക സേന വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam