
കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈനിന്റെ തലസ്ഥാന നഗരത്തിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇവിടെ നിന്ന് യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ഇന്ത്യാക്കാർക്ക് അവസരം ഒരുക്കുന്നത്. കീവിൽ നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിൻ സർവീസ് ഒരുക്കി.
ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് പോകാൻ യുക്രൈൻ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യാക്കാരായ വിദ്യാർത്ഥികൾക്ക് വീസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഇന്ത്യൻ ഗവൺമെന്റിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല ഇടപെടൽ. അതിർത്തിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് കടക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ടിന്റെ സർക്കാർ രംഗത്ത് വന്നത്. അതിർത്തിയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് യുക്രൈൻ സൈന്യമാണ് നിലപാടെടുത്തത്.