എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ച് ചോദ്യം ചോദിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ ട്രംപ് പരസ്യമായി പരിഹസിച്ചു. വാർത്താ സമ്മേളനത്തിനിടെ, റിപ്പോർട്ടർ ചിരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രംപ്, സിഎൻഎന്നിനെ അഴിമതി നിറഞ്ഞ സ്ഥാപനമെന്നും വിശേഷിപ്പിച്ചു.
വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടറെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സംഭവമുണ്ടായത്. ജെഫ്രി എപ്‌സ്റ്റീൻ കേസിലെ സുപ്രധാന വിവരങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് മറച്ചുവെച്ചതിൽ, ഇരകൾ അതൃപ്തരാണെന്ന് സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസ് ചൂണ്ടിക്കാട്ടിയ വേളയിലാണ് കോളിൻസിനോട് പരിഹസിക്കുന്ന രീതിയിൽ ട്രംപ് സംസാരിച്ചത്. ചോദ്യം ചോദിച്ചതിന് പിന്നാലെ നിങ്ങൾ എന്താണ് ചിരിക്കാത്തത് എന്ന് മറു ചോദ്യമുന്നയിച്ച ട്രംപ്, അവരെ ഏറ്റവും മോശം റിപ്പോർട്ടറാണെന്നും സിഎൻഎന്നിനെ അഴിമതി നിറഞ്ഞ സ്ഥാപനമെന്നും പരിസഹിച്ചു.
ട്രംപിന്റെ വാക്കുകൾ
എനിക്ക് നിങ്ങളെ പത്ത് വർഷമായി അറിയാം. നിങ്ങളുടെ മുഖത്ത് ഇതുവരെ ഒരു ചിരി ഞാൻ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങൾ ചിരിക്കാത്തതെന്ന് അറിയാമോ? കാരണം നിങ്ങൾ സത്യമല്ല പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ അറിയാം. സിഎൻഎൻ സത്യസന്ധതയില്ലാത്ത മാധ്യമ സ്ഥാപനമാണ്, അവർക്ക് നിങ്ങളെക്കുറിച്ച് ഓർത്ത് നാണക്കേട് തോന്നണം ട്രംപ് പറഞ്ഞു. തന്നെക്കുറിച്ച് തെറ്റായി ഒന്നും കണ്ടെത്താത്ത സ്ഥിതിക്ക് രാജ്യം ഇനി മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ട്രംപ് മുൻപും വിവാദപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്: കഴിഞ്ഞ വർഷം ഒരു മാധ്യമപ്രവർത്തകയെ പന്നി' എന്ന് വിളിച്ച് അദ്ദേഹം അധിക്ഷേപിച്ചിരുന്നു. തന്റെ പ്രായത്തെയും തളർച്ചയെയും കുറിച്ച് റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസിലെ വനിതാ ലേഖികയെ വിരൂപി എന്ന് വിളിച്ചു. ഫ്ലോറിഡയിൽ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് "നിങ്ങൾ വിഡ്ഢിയാണോ? എന്ന് അദ്ദേഹം തട്ടിക്കയറി. സിഎൻഎന്നിലെ പ്രമുഖ മാധ്യമപ്രവർത്തകയായ കെയ്റ്റ്‌ലൻ കോളിൻസ് 2017-ലാണ് ചാനലിൽ ചേരുന്നത്.


