
വാഷിങ്ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. പുടിന്റെ കണക്കുകൂട്ടൽ തെറ്റിയെന്നും യുക്രൈൻ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന് സഹായം നൽകുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാൻ അമേരിക്ക മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് യാതൊരു ധാരണയും ഇല്ലെന്നും ബൈഡൻ പറഞ്ഞു. അമേരിക്ക യുക്രൈനിൽ നേരിട്ട് സൈനിക ഇടപെടൽ നടത്തില്ലെന്ന് പറഞ്ഞ അദ്ദേഹം പുടിനെ സ്വേച്ഛാധിപതിയെന്നും വിമർശിച്ചു.
ആക്രമണം കടുപ്പിച്ച് റഷ്യ
കീവിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു, 5 പേർ കൊല്ലപ്പെട്ടു. കീവിലെ തന്ത്രപ്രധാന മന്ദിരങ്ങൾക്ക് സമീപം ഉള്ളവർ ഒഴിയണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കൂടുതൽ കടുത്ത ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണ് പുടിന്റെ പട്ടാളം. കാർകീവിലെ ഫ്രീഡം സ്ക്വയർ തകർത്ത സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കിട്ടി.
കീവിനെ ലക്ഷ്യമാക്കി നീങ്ങുന്ന 64 കിലോമീറ്റർ നീളമുള്ള സൈനികവ്യൂഹം 72 മണിക്കൂറിനുള്ളിൽ നഗരം വളഞ്ഞേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സൈനിക വ്യൂഹത്തിന്റെ നീക്കം മന്ദഗതിയിലെന്ന് ഉപഗ്രഹ ചിത്രങ്ങൾ പറയുന്നു. ഇപ്പൊൾ കീവിന് 28 കിലോമീറ്റർ അകലെയാണ് ഈ സൈനിക വ്യൂഹം ഉള്ളത്.
അതിർത്തിയിലെ 2 ലക്ഷം റഷ്യൻ സൈനികരിൽ 80 ശതമാനവും ഇപ്പൊൾ യുക്രൈന് ഉള്ളിൽ കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. കാർഖീവിന്റെയോ മരിയോപോളിന്റെയോ നിയന്ത്രണം ഇപ്പോഴും റഷ്യക്കില്ലെന്നാണ് അമേരിക്ക. എന്നാൽ ചില ചെറുനഗരങ്ങൾ റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. കീവിന്റെ പടിഞ്ഞാറുള്ള പട്ടണമായ സൈറ്റോമിറിൽ മിസൈൽ ആക്രമണത്തിൽ രണ്ടു മരണം നടന്നു. യുദ്ധവാർത്തകൾക്ക് റഷ്യയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പുടിൻ ഭരണകൂടം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam