- Home
- News
- International News
- അപൂര്‍വ്വ രോഗം: തായ്‌ലാന്‍ഡില്‍ 72 കടുവകള്‍ ചത്തു; തൊടാനും ഫോട്ടോ എടുക്കാനും പറ്റുന്ന കടുവകളാണ് ചത്തത്
അപൂര്‍വ്വ രോഗം: തായ്‌ലാന്‍ഡില്‍ 72 കടുവകള്‍ ചത്തു; തൊടാനും ഫോട്ടോ എടുക്കാനും പറ്റുന്ന കടുവകളാണ് ചത്തത്
തായ്‌ലാന്‍ഡിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് കടുവകള്‍. സന്ദര്‍ശകര്‍ക്ക് തൊടാനും ഇടപഴകാനും പറ്റുന്ന 72 കടുവകള്‍ ഈ മാസം ചത്തു. കാനൈന്‍ ഡിസ്റ്റംപര്‍ വൈറസ് രോഗമാണ് മരണകാരണം. ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

തായ്‌ലാന്‍ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചിയാങ് മായ്യിലെ ഒരു പ്രമുഖ ടൈഗര്‍ പാര്‍ക്കിലാണ് കടുവകള്‍ കൂട്ടത്തോടെ ചത്തത്. പാര്‍ക്കിന്റെ രണ്ട് ശാഖകളിലായി, ഫെബ്രുവരി 8 മുതല്‍ 18 വരെയാണ് ഈ മരണങ്ങള്‍ നടന്നത്. 72 കടുവകളാണ് ചത്തത്. രണ്ടാഴ്ചയില്‍ താഴെ മാത്രം പ്രായമുള്ള കടുവകളാണ് ഇതില്‍ ഏറെയും. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
സന്ദര്‍ശകര്‍ക്ക് കടുവകളെ തൊടാനും അവയുമായി ഇടപഴകാനും ഫോട്ടോ എടുക്കാനും സൗകര്യമുള്ളതാണ് ഈ പാര്‍ക്ക്. ടൈഗര്‍ കിംഗ്ഡം ചിയാങ് മായ്' (Tiger Kingdom Chiang Mai) എന്ന ഇനത്തില്‍പ്പെട്ടതാണ് ഈ കടുവകള്‍. കടുവകള്‍ക്കൊപ്പം ഫോട്ടോകള്‍ എടുക്കാനും അവയോട് ഇടപഴകാനുമായി ആയിരങ്ങളാണ് ഇവിടെ എത്താറുള്ളത്. ടൈഗര്‍ കിംഗ്ഡം ചിയാങ് മായ്യുടെ രണ്ട് കേന്ദ്രങ്ങളിലായി 240-ലധികം കടുവകളാണ് ഉണ്ടായിരുന്നത്.
മൃഗസംരക്ഷണ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കാനൈന്‍ ഡിസ്റ്റംപര്‍ വൈറസ് (Canine Distemper Virus) ബാധമൂലമാണ് കടുവകള്‍ കൂട്ടമായി ചത്തതെന്ന് കണ്ടെത്തി. സാമ്പിളുകളില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഒരു തരം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയതായി മൃഗസംരക്ഷണ അധികൃതര്‍ വ്യക്തമാക്കി.
രോഗവ്യാപനം എങ്ങനെയാണ് ഉണ്ടായതെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യരിലേക്ക് പകരാത്ത രോഗമാണ് ഇതെന്നും വിനോദ സഞ്ചാരികള്‍ ഭയക്കേണ്ടതില്ലെന്നും അധികൃതര്‍ ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു്
രോഗവ്യാപനം നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനം നിലച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈ വൈറസ് മനുഷ്യരെ ബാധിച്ചിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചത്ത കടുവകളുടെ അവശിഷ്ടങ്ങള്‍ എല്ലാം തന്നെ കുഴിച്ചുമൂടി. രോഗം ഗുരുതരമായി ബാധിച്ച കടുവകളെ ദയാവധത്തിന് വിധേയമാക്കാന്‍ ശുപാര്‍ശ നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
അതിവേഗം പടരുന്ന മാരകമായ ഒരു രോഗമാണ് കാനൈന്‍ ഡിസ്റ്റംപര്‍ വൈറസ് രോഗം. ജീവികളുടെ ശ്വസനവ്യവസ്ഥ, ദഹനവ്യവസ്ഥ, നാഡീവ്യൂഹം എന്നിവയെയാണ് വൈറസ് പ്രധാനമായും ആക്രമിക്കുന്നത്. സാധാരണയായി നായ്ക്കളിലാണ് ഇത് കാണപ്പെടുന്നത്. എന്നാല്‍, കടുവകളെയും സിംഹങ്ങളെയും പോലുള്ള വലിയ പൂച്ചവര്‍ഗ്ഗ മൃഗങ്ങളെയും ഇത് ബാധിക്കാം.
കടുവകള്‍ക്ക് നല്‍കിയ മലിനമായ കോഴിയിറച്ചിയില്‍ നിന്നാകാം രോഗം പടര്‍ന്നതെന്ന്‌സംശയിക്കുന്നതായി ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2004-ല്‍ ചോന്‍ബുരി പ്രവിശ്യയിലെ ഒരു ടൈഗര്‍ സൂവിലുണ്ടായ വലിയ പക്ഷിപ്പനി വ്യാപനത്തിന് കാരണം പച്ച കോഴിയിറച്ചിയാണെന്ന് സംശയിച്ചിരുന്നു. അന്ന് ഏകദേശം 150-ഓളം കടുവകള്‍ ചാവുകയോ രോഗവ്യാപനം തടയാനായി ദയാവധത്തിന് വിധേയമാക്കുകയോ ചെയ്തിരുന്നു.
കടുവ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൃഗഡോക്ടര്‍മാര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എങ്കിലും, മുന്‍കരുതല്‍ നടപടിയായി ഇവരെ 21 ദിവസത്തെ നിരീക്ഷണത്തിലാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അണുനശീകരണത്തിനുമായി ടൈഗര്‍ കിംഗ്ഡം ചിയാങ് മായ് നിലവില്‍ രണ്ടാഴ്ചത്തേക്ക് താല്‍ക്കാലികമായി അടച്ചിട്ടു.
കടുവകള്‍ ചത്തത് വലിയ ആശങ്കയോടെ കാണേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവകളുടെ മരണം പക്ഷിപ്പനി മൂലമല്ലെന്നും, മനുഷ്യരെ ബാധിക്കാത്ത ഒരു വൈറസ് മൂലമാണെന്നും അധികൃതര്‍ പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്ന ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

