
റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലുള്ള ഖമീസ് മുശൈത്തിൽ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതായും അപകട ഭീഷണി ഒഴിഞ്ഞതായും സൗദി സിവിൽ ഡിഫൻസ് വിഭാഗം ബുധനാഴ്ച അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്നാണ് പ്രദേശത്ത് സിവിൽ ഡിഫൻസ് നേരത്തെ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
യമനിലെ ഹൂതി മിലിഷ്യകൾ ജനവാസ കേന്ദ്രങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചിരുന്നു. അബഹ, ഖമീസ് മുശൈത്ത്, ജാസാൻ, നജ്റാൻ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കങ്ങൾ. സംശയകരമായ സാഹചര്യങ്ങളിൽ പൊലീസിന്റെയോ സിവിൽ ഡിഫൻസിന്റെയോ നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്ന് സുരക്ഷാ ഏജൻസികൾ ഓർമ്മിപ്പിച്ചു.
അപകടസ്ഥലങ്ങളിലോ മറ്റോ ആളുകൾ കൂട്ടംകൂടിനിൽക്കുന്നതും ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതും പൂർണമായി ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തിൽ തന്നെ 998 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. സാഹചര്യങ്ങൾ സിവിൽ ഡിഫൻസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam