
വാഷിംഗ്ടൺ: അവ്യക്തമായ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ. ഡോണൾഡ് ട്രംപ് അനുകൂലികൾ പ്രസിഡന്‍റിനെതിരായ ഒളിഞ്ഞ ഭീഷണിയായി വ്യാഖ്യാനിച്ച അവ്യക്തമായ സോഷ്യൽ മീഡിയ പോസ്റ്റാണ് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുള്ളത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്താൽ പുറത്താക്കപ്പെട്ട ജയിംസ് കോമി, റിപ്പബ്ലിക്കൻമാരിൽ നിന്നും കോൺഗ്രസ് അംഗങ്ങളിൽ നിന്നും കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
'8647' എന്ന സംഖ്യ രൂപീകരിക്കുന്ന രീതിയിൽ ചിപ്പികൾ അടുക്കി വെച്ച ഒരു ചിത്രം ജയിംസ് കോമി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ വിവാദം ആരംഭിച്ചത്. എന്റെ ബീച്ച് നടത്തത്തിൽ കണ്ട മനോഹരമായ കാഴ്ച എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. പോസ്റ്റ് വൈറലായതോടെ, നിരവധി ഉദ്യോഗസ്ഥരും ട്രംപിന്‍റെ അനുകൂലികളും ഇത് പ്രസിഡന്‍റിനെ വധിക്കാനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചു.
എന്താണ് '8647'
യുഎസിൽ, '86' എന്നത് സാധാരണയായി ഒരാളെ 'പുറത്താക്കാൻ' അല്ലെങ്കിൽ 'ഒഴിവാക്കാൻ' ഉപയോഗിക്കുന്ന ഒരു ഭാഷയാണ്. '47' എന്നത് യുഎസിന്‍റെ 47-ാമത്തെ പ്രസിഡന്‍റായ ട്രംപിനെ സൂചിപ്പിക്കുന്ന ഒരു കോഡായി കണക്കാക്കപ്പെടുന്നു. അതിനാൽ, രണ്ട് സംഖ്യകളും (8647) ചേർത്തുകൊണ്ട് ചില ട്രംപ് അനുകൂലികൾ ഈ സന്ദേശം ട്രംപിനെ വധിക്കുന്നത് ഉൾപ്പെടെയുള്ള അക്രമാസക്തമായ രീതിയിൽ നീക്കം ചെയ്യാനുള്ള ഒന്നായി വ്യാഖ്യാനിച്ചു.
വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ട്രംപിന്റെ കടുത്ത വിമർശകനായ ജയിംസ് കോമി, ചിത്രം ഒരു ഭീഷണിയായി വ്യാഖ്യാനിക്കപ്പെടുമെന്ന് താൻ മനസിലാക്കിയില്ലെന്നും പോസ്റ്റ് നീക്കം ചെയ്തെന്നും വ്യക്തമാക്കി. "ചില ആളുകൾ ആ സംഖ്യകളെ അക്രമവുമായി ബന്ധപ്പെടുത്തുന്നുവെന്ന് ഞാൻ മനസിലാക്കിയില്ല. അത് എന്‍റെ മനസിൽ വന്നില്ല, എന്നാൽ ഏത് തരത്തിലുള്ള അക്രമത്തെയും ഞാൻ എതിർക്കുന്നു, അതിനാൽ ആ പോസ്റ്റ് നീക്കം ചെയ്തു" എന്ന് ജയിംസ് കോമി പറഞ്ഞു.
മുൻ എഫ്ബിഐ ഡയറക്ടർ തന്‍റെ പിതാവിനെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നുവെന്ന് ആരോപിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് ജൂനിയറാണ് പോസ്റ്റ് ആദ്യം ചൂണ്ടിക്കാണിച്ചത്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉൾപ്പെടെയുള്ള നിരവധി ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ടു. "അപമാനിതനായ മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്തു. ഈ ഭീഷണി ഡിഎച്ച്എസും സീക്രട്ട് സർവീസും അന്വേഷിക്കുകയും ഉചിതമായ രീതിയിൽ പ്രതികരിക്കുകയും ചെയ്യും" ക്രിസ്റ്റി നോം ട്വീറ്റ് ചെയ്തു. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ ഒരു റാലി നടത്തുമ്പോൾ ട്രംപിന്‍റെ ചെവിയിൽ മുറിവുണ്ടാക്കിയ വധശ്രമത്തിന് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam