
ടെഹ്‌റാൻ: മുപ്പത്തിയേഴ് വർഷത്തിലേറെയായി പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനി (86) അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഇറാൻ.
ഞായറാഴ്ച പുലർച്ചെ ഇറാൻ ഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.
ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും 'ഭീകരാക്രമണത്തിൽ' രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടെഹ്‌റാനിലെ അദ്ദേഹത്തിന്‍റെ വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തെ ഇറാന്‍റെ 'വിമോചനത്തിനുള്ള വലിയ അവസരം' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ സൈന്യത്തിന്‍റെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന്‍റെ ഭാഗമായാണ് ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ കേന്ദ്രം ലക്ഷ്യം വെച്ചത്. എന്നാൽ ഈ ക്രൂരമായ കുറ്റകൃത്യത്തിന് ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. 'ഈ വഞ്ചനയ്ക്ക് പിന്നിലുള്ളവർ വൈകാതെ ഖേദിക്കേണ്ടി വരും' എന്ന് കാബിനറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്ത് ഭരണമാറ്റത്തിനായുള്ള പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയുള്ള ഈ കൊലപാതകം ഇറാനെയും പശ്ചിമേഷ്യയെയും ഒരു പുതിയ യുഗത്തിലേക്കോ അതോ സമ്പൂർണ്ണ തകർച്ചയിലേക്കോ നയിക്കുമെന്ന ആശങ്കയിലാണ് ലോകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam