പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരും.
പാരിസ്: കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക ചുവടുവെപ്പുമായി ഫ്രാൻസ്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം.
കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സോഷ്യൽ മീഡിയ ഉപയോഗം ദോഷകരമായി ബാധിക്കുന്നുവെന്ന പഠനങ്ങൾ മുൻനിർത്തിയാണ് ഫ്രാൻസിന്റെ ഈ നീക്കം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പുതിയ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കില്ല. നിലവിലുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് കൂടുതൽ മാർഗ്ഗരേഖകൾ ഉടൻ പുറത്തിറങ്ങും.
ലോകമെമ്പാടും മുൻകരുതലുകൾ
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഇത്തരമൊരു കടുത്ത നിയന്ത്രണം ആദ്യം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. ഓസ്ട്രേലിയയുടെ മാതൃക പിന്തുടർന്ന് ഫ്രാൻസ് നിയമ നിർമ്മാണം പൂർത്തിയാക്കിയതോടെ, മറ്റ് പ്രമുഖ ലോകരാജ്യങ്ങളും സമാനമായ നീക്കങ്ങളിലേക്ക് കടക്കുകയാണ്.കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യുകെ അടക്കമുള്ള രാജ്യങ്ങളും ഉടൻ തന്നെ സമാനമായ നിരോധന നിയമങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



