ശ്രീലങ്കയിൽ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ; രാജി ബുധനാഴ്ച

Published : Jul 09, 2022, 10:46 PM ISTUpdated : Jul 09, 2022, 10:47 PM IST
ശ്രീലങ്കയിൽ പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ; രാജി ബുധനാഴ്ച

Synopsis

വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ചൈനയും ജപ്പാനും ഐഎംഎഫും എഡിബിയുമെല്ലാം ഏറെ സഹായിച്ചു, കടം പെരുകി. തൊഴില്‍നഷ്ടം കൂടുകയും വിലക്കയറ്റം നിയന്ത്രിക്കാനാവാതെയും വന്നു

തിരുവനന്തപുരം: ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിക്ക്. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിവെക്കാൻ സമ്മതിച്ചെന്ന് സ്പീക്കർ അറിയിച്ചു. പ്രതിഷേധക്കാർ രാത്രിയും പ്രക്ഷോഭം തുടരുകയും രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വന്തം വീടിന് തീയിടുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം.

വീണ്ടും അധികാരത്തിലെത്തിയ ഉടനെ ജനപ്രീതി കൂട്ടാന്‍ നികുതി കുറച്ച സര്‍ക്കാരായിരുന്നു മഹീന്ദ രജപക്സേയുടേത്. രാജ്യത്തിന്റെ സാന്പത്തിക ഘടനയെ ആദ്യം ബാധിച്ചത് ഇതാണ്. 2019 ലെ ഭീകരാക്രമണവും തൊട്ടുപിന്നാലെ വന്ന കോവിഡും വിനോദസഞ്ചാരം പ്രധാന വരമാനമാക്കിയ രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. ലാഭം പ്രതീക്ഷിച്ച് രാസവള ഇറക്കുമതി നിര്‍ത്തി. ജൈവകൃഷിയിലേക്ക് തിരിഞ്ഞത് കാര്‍ഷിക മേഖലെയും തളര്‍ത്തി.

ശ്രീലങ്കയിൽ കലാപം രൂക്ഷം; പ്രധാനമന്ത്രിയുടെ വീടിനും തീയിട്ടു, രാത്രിയും ജനം തെരുവിൽ

വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ചൈനയും ജപ്പാനും ഐഎംഎഫും എഡിബിയുമെല്ലാം ഏറെ സഹായിച്ചു, കടം പെരുകി. തൊഴില്‍നഷ്ടം കൂടുകയും വിലക്കയറ്റം നിയന്ത്രിക്കാനാവാതെയും വന്നു. മഷിയും കടലാസും വരെ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് ഒരടി മുന്നോട്ടു പോകാനാകാത്ത അവസ്ഥ. സ്കൂള്‍കുട്ടികളുടെ പരീക്ഷവരെ മുടങ്ങി. ഇന്ധന വില താങ്ങാനാകുന്നതിലും കൂടിയെന്ന് മാത്രമല്ല, കിട്ടാനുമില്ല. ഭക്ഷ്യ ലഭ്യതയും കുറഞ്ഞു. 

അങ്ങനെയാണ് മാസങ്ങള്‍ക്ക് മുന്‍പ് ജനം തെരുവിലിറങ്ങിയത്. പൊതുഗതാഗത സംവിധാനം പ്രതിസന്ധിയിലായതോടെ സര്‍ക്കാര്‍ഓഫിസുകളുടെ പ്രവര്‍ത്തനവും ആഴ്ചകള്‍ക്ക് മുന്‍പ് നിലച്ചിരുന്നു. മരുന്നും ഉപകരണങ്ങളും കിട്ടാതായതോടെ ശസ്ത്രക്രിയകള്‍വരെ മുടങ്ങി. അപ്പോഴും കുടുംബവാഴ്ചയുടെ സുഖസൗകര്യങ്ങളിലായിരുന്നു രജപക്സെ കുടുംബം. ആഡംബരങ്ങളുടെ ഈ ഗോപുരങ്ങളിലേക്കാണ് ഇന്ന് ജനം ഇരച്ചുകയറിയത്.

കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥി പ്രവാഹമുണ്ടാകും: ക്യു ബ്രാഞ്ച് റിപ്പോർട്ട്

പ്രക്ഷോഭകാരികൾ തലസ്ഥാന നഗരം കൈയ്യടക്കിയതോടെ രാത്രിയോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചിരുന്നു. കലിയടങ്ങാത്ത പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ സ്വന്തം വീടിന് തീയിട്ടു. രാത്രി വൈകിയാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊളംബോയിൽ റനിൽ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കുടുംബവീടിനാണ് തീയിട്ടത്.

അതേസമയം കലാപ ബാധിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ കലാപം: പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു

വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു എന്നുമാണ് റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്.

സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതുമുട്ടിയ രാജ്യത്ത് ഇന്ന് ജനകീയ കലാപം നടന്നിരുന്നു. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന പ്രെസിഡെന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ ദേശീയ പതാക ഉയർത്തി.

നിരീക്ഷിച്ച് ഇന്ത്യ, ചൈന സാഹചര്യം മുതലെടുക്കുമോ എന്ന് ആശങ്ക

പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്ന് കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോത്തബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി.

അൻപതോളം പേർക്ക് പരിക്കേറ്റു. ചിലയിടങ്ങളിൽ സൈന്യവും പോലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. പിന്നെ ലോകം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. പ്രസിന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിലും മുറികളിലും അടുക്കളയിലും വരെ ജനങ്ങൾ തോന്നിയതൊക്കെ ചെയ്തു കൂട്ടി.

ശ്രീലങ്കയിൽ കലാപം; പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകാരികൾ പിടിച്ചെടുത്തു

സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവിക സേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോത്തബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം