പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളവും അടുക്കളയും അടക്കം കയ്യേറി പ്രക്ഷോഭകാരികൾ, പ്രതിഷേധത്തിന്റെ ഭാഗമായി കായിക താരങ്ങളും പട്ടാളവും പൊലീസും
കൊളംബോ: ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ജനജീവിതം സ്തംഭിച്ച ശ്രീലങ്കയിൽ ജനങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തു. ലങ്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പ്രസിഡന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി.
പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും ഇന്ന് കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവച്ചെങ്കിലും ജനപ്രവാഹത്തെ തടയാൻ മാത്രം പര്യാപ്തമായിരുന്നില്ല നടപടി. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോത്തബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി.
സൈന്യവുമായുള്ള സംഘർഷത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. ചിലയിടങ്ങളിൽ സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കയറി. പിന്നെ ലോകം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകൾ. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളത്തിലും മുറികളിലും അടുക്കളയിൽ വരെയും ജനങ്ങൾ തോന്നിയതൊക്കെ ചെയ്തു കൂട്ടി. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.
സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ച് ജനങ്ങള്‍; ലങ്കന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ദൃശ്യങ്ങള്‍!
സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോത്തബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവിക സേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു. ആരാണ് ഈ കപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. എന്നാൽ ഈ കപ്പലിൽ ആണ് ഗോത്തബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു. ട്രെയിനുകളും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തു. ട്രെയിൻ നിർത്താൻ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികൾ നിരസിച്ചു. കരുതിയിരിക്കാൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ലങ്കന്‍ സ്പീക്കര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു.
