
ന്യൂയോർക്ക്: ബുഡപെസ്റ്റിൽ വച്ച് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകില്ല. ഇപ്പോൾ ഒരു ചർച്ച ആവശ്യമില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദമാക്കുന്നത്. ഇരു നേതാക്കളും തമ്മിൽ ബുഡപെസ്റ്റിൽ ഉടൻ കൂടിക്കാഴ്ച നടക്കുമെന്ന് ഡൊണാൾഡ് ട്രംപാണ് ഇന്നലെ അറിയിച്ചത്. ചർച്ച നീട്ടിയതിന്റെ കാരണം അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. യുക്രെയ്‌നും യൂറോപ്യൻ സഖ്യകക്ഷികളും കീവിൽ നിന്ന് പ്രാദേശിക ഇളവുകൾ ഇല്ലാതെ വെടിനിർത്തലിന് വേണ്ടി സമ്മർദം കൂട്ടിയതിന് പിന്നാലെയാണ് ട്രംപും പുടിനുമായുള്ള കൂടിക്കാഴ്ച നിർത്തിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിൽ നടന്ന നയതന്ത്ര ചർച്ചകളിൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതും വൈറ്റ് ഹൗസിന്റെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് കൂടിക്കാഴ്ച നിർത്തി വച്ചതായുള്ള പ്രസ്താവന പുറത്ത് വന്നത്. അതേസമയം പുടിനുമായി പാഴായ കൂടിക്കാഴ്ച താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് മാധ്യമ പ്രവർത്തരോട് പ്രതികരിച്ചത്.
എനിക്ക് സമയം പാഴാക്കാൻ താൽപ്പര്യമില്ല, അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ട്രംപ് വിശദമാക്കിയിരുന്നു. അതേസമയം ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൊണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യതയേറി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ ഭിന്നത തുടരവേയാണ് കൂടിക്കാഴ്ചയ്ക്ക് നീക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam