ഗർഭഛിദ്രാവകാശം അമേരിക്ക നിർത്തലാക്കുമോ: പ്രതിഷേധങ്ങൾ പുകയുന്നു

By Dr Krishna KishoreFirst Published May 7, 2022, 9:49 AM IST
Highlights

നിലവിൽ സുപ്രീം കോടതിയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നിയമിച്ച വലതുപക്ഷ കാഴ്ചപ്പാടുകൾ ഉള്ള ന്യായാധിപന്മാർക്കാണ് ഭൂരിപക്ഷം. ഇതിന് മുൻപ് പല തവണ ഗർഭചിദ്രവകാശം അസാധുവാക്കണെമെന്ന ശ്രമങ്ങൾ കോടതികളിൽ പരാജയപ്പെട്ടിട്ടുണ്ട്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകളിലും മറ്റ് രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലും നിരന്തരം കത്തി നിൽക്കുന്ന നിർണായക വിഷയമാണ് ഗർഭഛിദ്രവകാശം. പതിറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ പ്രൊലൈഫ്, പ്രൊ ചോയ്സ് എന്നിങ്ങനെ ഗർഭഛിദ്രത്തെ അനുകൂലിക്കുന്നതും  എതിർക്കുന്നതുമായ ചേരിതിരിവ്പ്രകടമാണ്. ആശയപരമായ വിയോജിപ്പുകൾക്കപ്പുറത്ത്, അബോർഷൻ ക്ലിനിക്കുകൾക്ക് നേരെ അക്രമങ്ങളും ഡോക്ടർമാരെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ കോടതികളുടെ ഇടപെടലുകൾ അനിവാര്യമായി വന്നിട്ടുണ്ട്. 

1973ഇൽ റോ-വേഡ് ( Roe versus Wade) എന്ന കേസിന്റെ വിധിയിലാണ് യു എസ് സുപ്രീം കോടതിഗർഭഛിദ്രത്തിന് ഭരണഘടന പരിരക്ഷയും നിയമസാധുതയും നൽകിയത്.  ടെക്സസ് സംസ്ഥാനത്തെ ഗർഭഛിദ്രനിയമങ്ങൾക്കെതിരെ നോർമ മെക്കോർവി എന്ന വനിത ജെയ്ൻ റോ എന്നഅപര നാമത്തിൽ കൊടുത്ത കേസ് എതിർത്തു വാദിച്ചത് ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി ഹെൻറി വേഡ്ആയിരുന്നു. ആ കേസ് തള്ളി പോയി.  പക്ഷെ നാല് വർഷങ്ങൾക്ക് ശേഷം ജെയ്ൻ റോ വിന് അനുകൂലമായി, സ്ത്രീകൾക്ക് ഗർഭ ചിദ്രവകാശം ഉറപ്പ് വരുത്തുന്ന സുപ്രധാന വിധി സുപ്രീം കോടതിയിൽ നിന്ന് വന്നു. 7-2 എന്ന വോട്ടിന് സുപ്രീംകോടതി വിധി സ്ത്രീകൾക്കുള്ള അവകാശം സംരക്ഷിച്ചപ്പോൾ, അഞ്ചു റിപ്പബ്ലിക്കൻ ജഡ്ജിമാർ അതിൽപങ്കാളികളായിരുന്നു എന്നത് അതിലേറെ അതിശയകരം. കാലം മാറി,  നിലപാടുകളും. സാമൂഹ്യ ധ്രുവീകരണവും അമേരിക്കയില്‍ ഏറെ ശക്തമാണ്. ഗർഭ ചിദ്രവകാശം റദ്ദാക്കണമെന്ന ആവശ്യവുമായി മിസിസിപ്പി സംസ്ഥാനത്തിന്റെ ഹർജി യു എസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജൂലൈയിൽ വിധി വന്നേക്കും.  

നിലവിൽ സുപ്രീം കോടതിയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റുമാർ നിയമിച്ച വലതുപക്ഷ കാഴ്ചപ്പാടുകൾ ഉള്ള ന്യായാധിപന്മാർക്കാണ് ഭൂരിപക്ഷം. ഇതിന് മുൻപ് പല തവണ ഗർഭചിദ്രവകാശം അസാധുവാക്കണെമെന്ന ശ്രമങ്ങൾ കോടതികളിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ സുപ്രധാനമായ ഒരു വഴിത്തിരിവ് ഉണ്ടാകുമെന്നാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായ ഒരു കരട് രേഖയുടെചോർച്ച സൂചിപ്പിക്കുന്നത്. 

റോ വേഡ് വിധി റദ്ദാക്കുന്നതിനെ 9 ജഡ്ജിമാരിൽ ഭൂരിപക്ഷം അനുകൂലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നരേഖയാണ് പൊളിറ്റിക്കോ എന്ന ഓൺലൈൻ മാധ്യമം പുറത്തു വിട്ടത്. പിന്നെ അമേരിക്കയിലുടനീളം പ്രതിഷേധങ്ങൾ അലയടിച്ചു. ചോർന്ന കരട് രേഖ വരാനിരിക്കുന്ന വിധിയുടെ ആദ്യ പകർപ്പാണെന്ന സംശയം ശക്തമാണ്. സ്ത്രീകൾക്ക് അവരുടെ ശരീരത്തിൻ മേലുള്ള അവകാശം നഷ്ടപ്പെടുമോ എന്ന ഭീതിയാണ്ഇപ്പോൾ നടക്കുന്ന സമരങ്ങളുടെയും, പ്രതിഷേധ പ്രകടനങ്ങളുടെയും കാതൽ. 

ചീഫ് ജസ്റ്റിസ് ജോൺ റോബേർട്ട്സ് വിവര ചോർച്ചയെ അപലപിച്ചു. വിവര ചോര്‍ച്ചയില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റോ-വേഡ് സുപ്രീം കോടതി അസാധുവാക്കിയാൽ, ഗർഭച്ഛിദ്രവകാശത്തിനു പുതിയ ഫെഡറൽ നിയമം ആവശ്യമാകും. ബൈഡൻ സർക്കാരിന് അത് ജനപ്രതിനിധി സഭയിലും, സെനറ്റിലും പാസ്സാക്കിയെടുക്കാനുള്ള പിന്തുണ ലഭിക്കില്ല. അങ്ങിനെയെങ്കിൽ 50 സംസ്ഥാനങ്ങളും പ്രത്യേക നിയമങ്ങൾ കൊണ്ടുവരേണ്ടി വരും. സ്ത്രീകളുടെ ഗർഭചിദ്രവകാശത്തെ എതിർക്കുന്ന റിപ്പബ്ലിക്കൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ വനിതകൾക്ക്  അബോർഷനുള്ള അവകാശം നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് വലിയ മനുഷ്യവകാശലംഘനമായി മാറും.  

click me!