
ദമാസ്കസ്: സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബഷർ അൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തിന് ശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് നടന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്ത ഈ ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സിറിയ തലസ്ഥാനമായ ഡമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽ തന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറിയയിൽ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയതെന്നാണ് സിറിയൻ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പള്ളിയിലേക്ക് കയറിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിവെപ്പിലും സ്ഫോടനത്തിലുമായാണ് ആളുകള്‍ കൊല്ലപ്പെട്ടത്.