
മുംബൈ: മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചെന്ന് എൻഐഎ. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ബന്ധമുള്ളയാൾ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നാണ് സൂചന. യു എസ് കൈമാറിയ വിവരത്തിൽ ഇയാളുടെ പേരില്ല.
വിശദാംശങ്ങൾ അറിയാൻ എൻഐഎ റാണയെ ചോദ്യം ചെയ്യൽ തുടരുകയാണ്. റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും. മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻ ഐ എ പരിശോധിക്കുന്നത്. റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.
2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് കനേഡിയൻ പൗരനായ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ. എന്നാൽ മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്. ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്.
ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണോ കൊച്ചിയിൽ വന്നതെന്ന് എൻഐഎ പരശോധിക്കും. ഇവിടെവെച്ച് 13 ഫോൺ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബെംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്.
Read More : തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ? സഹായിച്ചവരെ തേടി എൻഐഎ, ഒരാള്‍ കസ്റ്റഡിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam