
ടെഹ്റാൻ: ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ സംഘടിതമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ആരോപണങ്ങളെ തള്ളി ഐക്യരാഷ്ട്ര സഭയുടെ ആണവ ഏജൻസി. ഇറാനിൽ ആണവായുധങ്ങൾ നിർമ്മിക്കുന്നതിനായി ക്രമീകൃതമായതോ ആസൂത്രിതമായതോ ആയ യാതൊരു തെളിവുകളും തങ്ങളുടെ ഇൻസ്പെക്ടർമാർക്ക് കണ്ടെത്താനായിട്ടില്ലെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, ഇറാൻ 60 ശതമാനം പരിശുദ്ധിയോടെ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സാധാരണ ഗതിയിൽ സമാധാനപരമായ ആവശ്യങ്ങൾക്ക് ഇത്രയധികം തീവ്രതയുള്ള യുറേനിയം ആവശ്യമില്ലെന്നും ആണവായുധങ്ങളുള്ള രാജ്യങ്ങൾ മാത്രമാണ് ഇത്തരത്തിൽ സമ്പുഷ്ടീകരണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഇറാന്‍റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് സിദ്ധാന്തപരമായി പത്തിലധികം ആണവ പോർമുനകൾ നിർമ്മിക്കാൻ സാധിക്കും. എന്നാൽ ഇറാൻ ഒരു ബോംബ് നിർമ്മിച്ചു എന്നതിനോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു എന്നതിനോ തെളിവുകളില്ല.
സെൻട്രിഫ്യൂജുകൾ നിരന്തരം പ്രവർത്തിപ്പിക്കുകയും വലിയതോതിൽ ആണവ ഇന്ധനം ശേഖരിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഇത്രയധികം ഇന്ധനം ഇറാൻ ശേഖരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതാണ് ലോകരാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതെന്നും ഗ്രോസി പറഞ്ഞു. ആണവായുധ നിർമ്മാണത്തെക്കുറിച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അവകാശവാദങ്ങൾ നിലനിൽക്കെ, ഐഎഇഎ മേധാവിയുടെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്‍റെ ആണവ പദ്ധതികൾ തകർക്കുക എന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam