മ്യാന്മറിൽ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകമ്പനം, ആശങ്ക

By Web TeamFirst Published Sep 30, 2022, 7:43 AM IST
Highlights

 മണിപ്പൂർ, നാ​ഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത് ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാന്മറിൽ ഭൂചലനമുണ്ടായത് എന്നാണ്. 

ദില്ലി: മ്യാന്മറിൽ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായി. മണിപ്പൂർ, നാ​ഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 

നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നത് ഇന്ത്യൻ സമയം പുലർച്ചെ 3.25നാണ് മ്യാന്മറിൽ ഭൂചലനമുണ്ടായത് എന്നാണ്. പ്രഭവസ്ഥാനത്തുനിന്ന് 140 കിലോമീറ്റർ ദൂരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്.   ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.

ഏതെങ്കിലും സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഭൂമികുലുക്കത്തിന് പ്രധാനാഘാതം (Major Shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു മുമ്പായി അധികേന്ദ്രത്തിലും ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെ മുന്നാഘാതങ്ങൾ (Fore shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു ശേഷമുണ്ടാകാറുള്ള ചെറു ഭൂകമ്പ പരമ്പരയെ പിന്നാഘാതങ്ങൾ (After Shock) എന്നും പറയുന്നു. പിന്നാഘാതങ്ങൾ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കാറുണ്ട്.

ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്. വിവർത്തന പ്രവർത്തനങ്ങളും (Tectonic Activities) അഗ്നിപർവ്വത പ്രവർത്തനങ്ങളും (Volcanic Activities) ആണിവ. ഇവ രണ്ടുമല്ലാതെ അണക്കെട്ടുകൾ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മർദ്ദം ഭൂവൽക്കത്തിലെ ചെറുഭ്രംശരേഖകൾക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഇത്തരം ചലനങ്ങളെ പ്രേരിത ചലനങ്ങൾ എന്നു വിളിക്കുന്നു.  

 

click me!