
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ വൈറ്റ് ഹൗസിൽ നടന്നേക്കുമെന്ന് സൂചന. ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചതായി ഡൊണാൾഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. തങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണുള്ളതെന്നും, "ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം" എന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ച തന്നെ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് ട്രംപ് അറിയിച്ചത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നെതന്യാഹു ട്രംപിനെ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഈ സംഭാഷണത്തിനിടയിലാണ് ഇരുവരും ഉടൻ നേരിട്ട് കാണാമെന്ന് സമ്മതിച്ചത്. ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ വെച്ച് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇവർ വീണ്ടും കാണാൻ ഒരുങ്ങുന്നത്. പശ്ചിമേഷ്യൻ നയങ്ങളെച്ചൊല്ലിയും ലെബനനിലെ സൈനിക നീക്കങ്ങളെച്ചൊല്ലിയും ഇരുവർക്കുമിടയിൽ സമീപകാലത്ത് ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യുഎസ്-ഇസ്രായേൽ സംയുക്ത നീക്കത്തിലൂടെ വധിക്കപ്പെട്ട ഇറാന്‍റെ മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ താൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ചടങ്ങുകൾ കഴിയുന്നത് വരെ ചർച്ചകൾ നിർത്തിവെക്കാൻ ഇരുവിഭാഗവും തീരുമാനിച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു. ഭയത്താലോ മറ്റോ ആകാം ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam