സൗദി അറേബ്യ തങ്ങൾക്കെതിരായ ഉപരോധം നീക്കിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനിടെ സൗദിയുടെ പത്ത് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു
സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ. തങ്ങൾക്ക് മേലുള്ള ഉപരോധം ഉടൻ നീക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരുമെന്നുമാണ് മുന്നറിയിപ്പ്. ഇനി ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഹൂതികൾ ഭീഷണി മുഴക്കി. ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പത്ത് കപ്പലുകൾ മുക്കിയതായും എട്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതി വക്താക്കൾ അവകാശപ്പെട്ടു. മേഖലയിൽ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഒമ്പത് ആക്രമണങ്ങൾ നടത്തിയെന്നും 14 എണ്ണ ടാങ്കറുകൾ തടഞ്ഞുവെച്ചെന്നും ഹൂതികൾ കൂട്ടിച്ചേർത്തു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ഹൂതികളുടെ പുതിയ പ്രഖ്യാപനം നൽകുന്ന മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
