
വാഷിംഗ്ടണ്‍: യുഎസ് സഹായമില്ലാതെ ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രം നശിപ്പിക്കാനുള്ള കഴിവ് ഇസ്രയേലിനില്ലെന്ന് ഡോണൾഡ് ട്രംപ്. ഇസ്രായേൽ ഇറാനെതിരായ ആക്രമണങ്ങളിൽ ശ്രദ്ധേയമായ സൈനിക മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഇതില്‍ അവര്‍ക്ക് കപ്പാസിറ്റിയില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് തുറന്ന് പറഞ്ഞത്. ന്യൂജേഴ്‌സിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലിന്‍റെ സൈനിക നടപടികളെ പിന്തുണയ്ക്കുന്നതിനും ടെഹ്‌റാനുമായി നയതന്ത്രപരമായ നീക്കങ്ങൾ തുടരുന്നതിനും ഇടയിൽ ട്രംപ് സന്തുലിതാവസ്ഥ പാലിക്കുകയാണ്. അവർക്ക് വളരെ പരിമിതമായ ശേഷിയാണുള്ളതെന്ന് ഇസ്രയേലിന്‍റെ ഭൂഗർഭ ആണവ കേന്ദ്രത്തെ ലക്ഷ്യമിടാനുള്ള കഴിവിനെക്കുറിച്ച് ട്രംപ് പറഞ്ഞു. അവർക്ക് ഒരു ചെറിയ ഭാഗം തകർക്കാൻ കഴിഞ്ഞേക്കും, പക്ഷേ അവർക്ക് വളരെ ആഴത്തിൽ പോകാൻ കഴിയില്ല. കാരണം അവർക്ക് ആ കഴിവില്ല എന്നാണ് ട്രംപിന്‍റെ വാക്കുകൾ.
ഇറാൻ -ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് യുഎസ് പ്രസിഡന്‍റിന്‍റെ ഈ പരാമർശങ്ങൾ. നയതന്ത്രത്തിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന് പറയുന്നതിനൊപ്പം, സൈനിക നടപടികൾ നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത് നിലവിൽ അസാധ്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഒരാൾ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ ഇപ്പോൾ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത് വളരെ പ്രയാസമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ - ഇറാൻ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച യൂറോപ്യൻ രാജ്യങ്ങളെയും ട്രംപ് തള്ളിപ്പറഞ്ഞു. ഇറാൻ യൂറോപ്പുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് യുഎസിനോട് സംസാരിക്കാനാണ് ആഗ്രഹം. ഈ വിഷയത്തിൽ യൂറോപ്പിന് സഹായിക്കാൻ കഴിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. "ഞാൻ എപ്പോഴും ഒരു സമാധാന ദൂതനായിരിക്കും. എന്നാൽ ചിലപ്പോൾ സമാധാനം സ്ഥാപിക്കാൻ അൽപ്പം കടുപ്പം ആവശ്യമാണ്" എന്നും യുഎസ് സൈനിക ഇടപെടൽ തള്ളിക്കൊണ്ട് ട്രംപ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam