
റിയാദ്: ചെങ്കടലിൽ സൗദി കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെ തുടർന്ന് ഹൂതികൾക്കെതിരെ കടുത്ത തിരിച്ചടിയുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന. യെമനിലെ അൽ ഹുദയിദ ലക്ഷ്യമാക്കിയാണ് സംയുക്ത സേന ശക്തമായ ആക്രമണം നടത്തിയത്. നേരത്തെ ആക്രമണത്തിൽ നേരിയ തകരാറുകൾ സംഭവിച്ച സൗദി കപ്പൽ യാത്ര തുടർന്നിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിഷയം പരിഹരിക്കാനും ധാരണയിലെത്താനും ഇറാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കാൻ നിലവിൽ രണ്ട് വഴികളാണ് മുന്നിലുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രിയും രാജ്യങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. അതിനിടെ, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു. മറ്റൊരു സംഭവത്തിൽ, ഒമാൻ കടലിൽ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എൽപിജി ടാങ്കറിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഈ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. കൂടാതെ, ബഹ്‌റൈനിൽ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
പശ്ചിമേഷ്യ വീണ്ടും കൂടുതൽ കലുഷിതമായേക്കുമെന്ന് സൂചന. അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക താവളങ്ങൾക്കും സാനികരുടെ താമസസ്ഥലങ്ങൾക്കും സമീപത്തുനിന്ന് ജനങ്ങൾ കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് നിർദ്ദേശം. പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളും വൻ ഭീതിയിലാണ്. സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam