ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ്, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ പരസ്യമായി പുകഴ്ത്തി. അസിം മുനീർ സൈന്യത്തിൽ 'ജിഹാദ്' പുനരുജ്ജീവിപ്പിച്ചുവെന്ന് അവകാശപ്പെട്ട തൽഹ, ഇന്ത്യയ്‌ക്കെതിരെ ജീവിച്ചിരിക്കുന്നിടത്തോളം കാലം ജിഹാദ് തുടരുമെന്നും ഭീഷണിപ്പെടുത്തി.
ലഹോര്‍: ലഷ്കറെ തൊയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ പരസ്യമായി പുകഴ്ത്തി സംസാരിക്കുന്ന വീഡിയോ പുറത്ത്. പാകിസ്ഥാനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലാണ് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദിന്റെ മകൻ അസിം മുനീറിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചത്.
അസിം മുനീർ പാകിസ്ഥാൻ സൈന്യത്തിൽ ഈമാൻ, തഖ്‌വ, ജിഹാദ് (വിശ്വാസം, ഭക്തി, വിശുദ്ധ യുദ്ധം) എന്നീ ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചതായി തൽഹ സഈദ് അവകാശപ്പെട്ടു. വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയ ഒരു ഹാഫിസ് പാകിസ്ഥാന്‍റെ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായി എത്തിയതിൽ ദൈവത്തോട് നന്ദി പറയുന്നതായും തൽഹ സഈദ് പറഞ്ഞു. നിരോധിത ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ ഭരണകൂടവും സൈന്യവും നൽകുന്ന പിന്തുണയെ വീണ്ടും ശരിവെക്കുന്നതാണ് ഈ പരാമർശങ്ങൾ.
പ്രസംഗത്തിൽ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിഷം ചീറ്റാനും തൽഹ സഈദ് മുതിർന്നു. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്‌ക്കെതിരെ 'ജിഹാദ്' തുടരുമെന്ന് തങ്ങൾ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. ഉപഭൂഖണ്ഡം 500 വർഷത്തോളം മുസ്ലീങ്ങളാണ് ഭരിച്ചതെന്നും ദില്ലി ആരുടേതാണെന്ന് ഡൽഹിയിലെ ഭരണാധികാരികൾ മറന്നുപോയോ എന്നും ചോദിച്ച തൽഹ, ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിന് തങ്ങൾ വലിയ ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ലഷ്കറെ തൊയ്ബ പാകിസ്ഥാനിൽ നിരോധിക്കപ്പെട്ട സംഘടനയാണെങ്കിലും, അതിന്റെ നേതാക്കൾ യാതൊരു തടസ്സവുമില്ലാതെ പരസ്യമായി പ്രസംഗങ്ങളും ഭീകര ആഹ്വാനങ്ങളും നടത്തുന്നത് പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ വീണ്ടും തുറന്നുകാട്ടുന്നു.


