
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് യുറേനിയവും വളവും അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ യുഎസ് നടത്തിയ വിമർശനങ്ങളെ ഇന്ത്യ പ്രതിരോധിച്ചപ്പോൾ ഉന്നയിച്ച ഒരു പ്രധാന വിഷയമായിരുന്നു ഇത്.
ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാൻ അത് പരിശോധിക്കേണ്ടതുണ്ട്' എന്നാണ് ട്രംപ് പ്രതികരിച്ചത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവന ഇറക്കിയിരുന്നു. യുഎസും യൂറോപ്യൻ യൂണിയനും കപടത കാണിക്കുന്നുവെന്നും എംഇഎ ആരോപിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുമ്പോഴും, അമേരിക്കൻ കമ്പനികൾ അവരുടെ ആണവോർജ്ജ മേഖലയ്ക്കുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇവി (ഇവി) മേഖലയ്ക്കുള്ള പല്ലേഡിയം, വളങ്ങൾ, രാസവസ്തുക്കൾ എന്നിവ റഷ്യയിൽ നിന്ന് വാങ്ങുന്നത് തുടരുന്നു. ഈ വിമർശനങ്ങൾ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും എംഇഎ വിശേഷിപ്പിച്ചു.
ഇന്ത്യയുടെ ഊർജ്ജ വാങ്ങലുകൾ സാമ്പത്തിക ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എംഇഎ വ്യക്തമാക്കി. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഈ ഇറക്കുമതികളെ മുൻപ് യുഎസ് സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു എന്നും എംഇഎ യുഎസിനെ ഓർമ്മിപ്പിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയ്ക്ക് മേൽ ട്രംപ് സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.
ഇതിനിടെ ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നേരത്തെ 24 മണിക്കൂറിനുള്ളില്‍ അധിക താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി. റഷ്യയുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനമെന്നാണ് ട്രംപിന്‍റെ പുതിയ നിലപാട്. ഇന്ത്യക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam