
അബുദാബി: യുഎഇയിലുടനീളം കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനിടയിൽ, അബുദാബിയുടെയും ദുബായിയുടെയും ചില ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ചയിലുടനീളം ആകാശം ഭാഗികമായി മേഘാവൃതമോ അല്ലെങ്കിൽ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചിലയിടങ്ങളിൽ മഴയ്ക്കും കാറ്റിന്റെ ഗതിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ, തീരദേശ മേഖലകളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെയാകാം. അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ മഴയ്ക്കും താപനിലയിൽ പ്രകടമായ കുറവിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ കൂടുതൽ പ്രക്ഷുബ്ധമായേക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ച
ബുധനാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. രാവിലെ വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, എന്നാൽ പകൽ വൈകുന്തോറും താപനില വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയോ മൂടൽമഞ്ഞോ ഉണ്ടായേക്കാം.
വ്യാഴാഴ്ച
വ്യാഴാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴപെയ്യാനുള്ള സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാനും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
ഒമാൻ
അതേസമയം ന്യൂനമർദ്ദത്തെത്തുടർന്ന് തിങ്കഴാള്ച മുതൽ ഒമാന്റെ ചില ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് സിവിൽ ഏവിയോഷൻ അതോറിറ്റ് അറിയിച്ചിട്ടുണ്ട്. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിൽ മേഘാവൃതം തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കാലാവസ്ഥാ ആഘാതം ക്രമേണ മറ്റ് പല ഗവർണറേറ്റുകളിലേക്കും വ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam