
ലണ്ടൻ: യുകെയിൽ രോഗലക്ഷണങ്ങൾ അലർജിയുടേതാണെന്ന് പറഞ്ഞ് ഡോക്ടർമാർ തിരിച്ചയച്ച യുവതി മരിച്ചു. 24കാരിയായ ജോർജിയ ടെയ്‌ലറാണ് മരിച്ചത്. കാലിൽ തിണർപ്പ്, വീക്കം, വേദന എന്നിവയുമായാണ് ജോർജിയ ആശുപത്രിയിൽ എത്തിയത്. ഗ്രീസിലേക്കുള്ള ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് യുവതിയുടെ ആരോഗ്യ സ്ഥിതി മോശമായത്. ആശുപത്രിയിൽ വച്ച് തന്നെ യുവതി മരണമടയുകയായിരുന്നു. ഏപ്രിലിൽ ലണ്ടൻ മാരത്തൺ പൂർത്തിയാക്കിയ ജോർജിയക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
ജൂണിലാണ് വിരലുകളിൽ ചെറിയ രീതിയിൽ ചുണങ്ങുകളോടെ രോഗ ലക്ഷണങ്ങൾ ആരംഭിച്ചത്. എന്നാൽ ധരിച്ച മോതിരത്തിന്റേതാകാമെന്ന് കരുതി ഇത് അവഗണിക്കുകയായിരുന്നു. പിന്നീട് ജൂലൈയിൽ മുഖത്താകെ നീര് വന്ന് കണ്ണുകളടക്കം വീർക്കുകയായിരുന്നു. പിന്നീട് കയ്യിൽ വീണ്ടും ചുണങ്ങുകൾ വന്നപ്പോഴാണ് ഫാമിലി ഡോക്ടറെ കണ്ടത്. എന്നാൽ ഇത് അലർജിക് റിയാക്ഷനാണെന്ന് പറഞ്ഞ് ആന്റിഹിസ്റ്റാമൈനുകളും ഹൈഡ്രോകോർട്ടിസോണും നൽകി ജോർജിയയെ വിട്ടയക്കുകയായിരുന്നു. എന്നാൽ ചികിത്സ നൽകിയിട്ടും യുവതിയുടെ നില നാൾക്കു നാൾ വഷളാവുകയായിരുന്നു. ശ്വാസതടസ്സം വന്നപ്പോഴും ആന്റിഹിസ്റ്റാമൈനുകൾ നൽകി വീട്ടിലേക്ക് അയച്ചുവെന്നും മാതാപിതാക്കൾ പറയുന്നു.
പിന്നീട്, ഓഗസ്റ്റിൽ ഗ്രീസിലേക്കുള്ള യാത്രക്കിടെ യുവതിക്ക് വലതു കാലിന് വേദന അനുഭവപ്പെടുകയും നടക്കുന്നത് പ്രയാസമായി മാറുകയുമായിരുന്നു. ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിയോടെ ജോർജിയ വീണ്ടും ഡോക്ടറെ കാണുകയും രോഗാവസ്ഥ മൂർച്ഛിച്ച് കൊല്ലപ്പെടുകയുമായിരുന്നുവെന്ന് അമ്മ പറയുന്നു. അതേ സമയം ഇപ്പോഴും ജോർജിയയുടെ മരണ കാരണം വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam