
ദില്ലി: രാജകീയ വരവേൽപ്പോടെ സ്വീകരിച്ചാനയിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ച് സൗദി അറേബ്യ. 142 ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാറാണ് സൗദിയും അമേരിക്കയും ഒപ്പുവച്ചത്. സൗദിയുടെ റോയൽ എയർഫോഴ്സ് അകമ്പടിയിൽ വിമാനമിറങ്ങിയ ട്രംപിനെ സൗദി കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. നാളെ അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ലെന്നതും പലസ്തീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നതും ലോകശ്രദ്ധയെ ട്രംപിലേക്കെത്തിക്കുന്നുണ്ട്.
ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും വലിയ ചലനങ്ങളുണ്ടായത് മിഡിൽ ഈസ്റ്റ് മേഖലയിലാണ്. ഹമാസ് - ഇസ്രയേൽ വെടിനിർത്തൽ ഇതിൽ ഏറ്റവും പ്രധാനമാണ്. ഇസ്രയേൽ സന്ദർശിക്കാതെ മടങ്ങുന്ന ട്രംപ്, പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുമോയെന്ന് അഭ്യുഹങ്ങൾ സജീവമാണ്. ഹൂത്തികളുമായി നിലപാട് മയപ്പെടുത്തിയതും ഹമാസുമായി ചർച്ച ചെയ്ത് അമേരിക്കൻ - ഇസ്രയേലി ബന്ദിയെ മോചിപ്പിച്ചതും ശ്രദ്ധേയം.
ഇന്ന് നൽകിയത് രാജകീയ വരവേൽപ്പാണ് സൗദി ട്രംപിന് നൽകിയത്. സൗദിക്കൊപ്പം യുഎഇയും ഖത്തറും ട്രംപ് സന്ദർശിക്കുന്നുണ്ട്. നാളെ സൗദിയിൽ വെച്ച് ഗൾഫ് ഉച്ചകോടിയിൽ ഒമാനും കുവൈത്തും ബഹ്റിനും അടക്കം പങ്കെടുക്കുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളെ ഒറ്റയടിക്ക് കാണാൻ ട്രംപിന് കഴിയുന്നു എന്നതാണ് ഈ സന്ദർശനത്തിലെ മറ്റൊരു പ്രത്യേകത. ഈ ഉച്ചകോടിയിൽ അമേരിക്കയുടെ മിഡിൽ ഈസ്റ്റ് നയം ട്രംപ് പ്രഖ്യാപിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
പ്രതിരോധ, ഊർജ്ജ, വ്യോമയാന, എ.ഐ മേഖലകളിൽ ട്രില്യൺ ഡോളർ കരാറുകൾ പിറക്കുന്നതാകും സന്ദർശനമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ചൈനയ്ക്കും മുകളിൽ മിഡിൽ ഈസ്റ്റുമായി ഈ ബന്ധം നിലനിർത്തുകയെന്നത് അമേരിക്കയ്ക്ക് പ്രധാനമാണ്. സൗദിയുമായി സിവിൽ ആണവ സഹകരണ കരാർ യാഥാർത്ഥ്യമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്ന ഡിമാൻഡ് അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. 4 വർഷത്തിനുള്ളിൽ 600 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കാനാണ് സൗദിയുടെ ആലോചന. 2.5 ട്രില്യൺ മൂല്യമുള്ള സൗദിയുടെ ധാതു ഖനന സാധ്യതയും പരിശോധിക്കുന്നുണ്ട്. ഖത്തറും യുഎഇയും അമേരിക്കയിൽ നിന്ന് കൂടുതൽ ബോയിങ് വിമാനങ്ങൾ വാങ്ങാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam