
ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. അമേരിക്കയിൽ എണ്ണ ഉൽപ്പാദനം നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനും ബാക്കി എണ്ണ കയറ്റുമതി ചെയ്യാനും അമേരിക്കയ്ക്ക് ഇത് കരുത്തേകുന്നു. ടെക്സാസിലെ പേർമിയൻ ബേസിൻ മേഖലയിലടക്കം എണ്ണ ഉൽപ്പാദനം ഉയർന്നതാണ് കാരണം.
ഇറാനും അമേരിക്കയും തമ്മിലെ ചർച്ചകൾ സമാധാനത്തിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ അമേരിക്ക എണ്ണ ഉൽപ്പാദനം വർധിപ്പിച്ചത് ആഗോള വിപണിക്ക് സഹായവും അമേരിക്കയ്ക്ക് സാമ്പത്തികമായി നേട്ടവുമാണ്. ആഗോള വിപണിയിലെ കുറവ് നികത്താൻ യു.എസ്സിന് വലിയ തോതിൽ എണ്ണ കയറ്റുമതി ചെയ്യേണ്ടി വരും. എണ്ണവിലയിലെ വില വർധന ലോക രാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. പണപ്പെരുപ്പം വർദ്ധിക്കുകയും സാമ്പത്തിക വളർച്ചയെ പിന്നോട്ട് വലിക്കുകയും ചെയ്ത സാഹചര്യമാണ്. അതിനാൽ തന്നെ അമേരിക്കയെ സംബന്ധിച്ച് ഊർജ്ജ വിപണിയിൽ കൂടുതൽ സ്വാധീനം നേടാനും ഇത് സഹായിക്കും.
നെതർലൻഡ്‌സ്, ജപ്പാൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയിൽ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്നത്. തുർക്കിയിലേക്കും അമേരിക്കയിൽ നിന്ന് എണ്ണയുമായി കപ്പൽ പോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam