
ലോസ് ആഞ്ചലസ്: കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വന്‍ വിള്ളലുണ്ടാക്കിയ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും അമേരിക്കന്‍ കൂട്ടാളി ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിംഗുമാണ് ഇതിന് പിന്നിലെന്ന് അമേരിക്കന്‍ അന്വേഷണം വ്യക്തമാക്കി. ലോസ് ആഞ്ചലസ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
2023 ജൂണ്‍ 18-ന് കാനഡയിലെ വാന്‍കൂവറിലുള്ള സിഖ് ക്ഷേത്രത്തിന് വെളിയില്‍ വെച്ചാണ് നിജ്ജാര്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയിലെ ജയിലിനുള്ളില്‍ ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ബിഷ്‌ണോയി ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് യുഎസ് കുറ്റപത്രത്തില്‍ പറയുന്നു. നിജ്ജാറിന്റെ ചിത്രവും താമസസ്ഥലത്തിന്റെ വിവരങ്ങളും ബിഷ്‌ണോയി കാനഡയിലെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കൈമാറിയതായും അന്വേഷണസംഘം കണ്ടെത്തി.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. എന്നാല്‍, ഈ ആരോപണം പൂര്‍ണ്ണമായും തള്ളുന്നതാണ് അമേരിക്കയുടെ പുതിയ കണ്ടെത്തലുകള്‍. ലോറന്‍സ് ബിഷ്‌ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ല. ലോസ് ആഞ്ചലസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഎസ് അസിസ്റ്റന്റ് അറ്റോര്‍ണി ബില്‍ എസ്സെയ്ലി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഇന്ത്യക്ക് ഇതില്‍ അറിവോ പങ്കോ ഉള്ളതായി ആരോപിച്ചിട്ടില്ല.
ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് അന്താരാഷ്ട്ര ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളെ തകര്‍ക്കാന്‍ യുഎസ്, കാനഡ, യൂറോപ്യന്‍ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍ എന്ന വന്‍ റെയ്ഡിന്റെ ഭാഗമായാണ് ഈ നടപടി. ലഹരിക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ കൊലപാതകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് 37 പേര്‍ക്കെതിരെയാണ് യുഎസ് കേസെടുത്തത്. ഇതില്‍ കലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നായി 24 പേരെ ഇതിനകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.
കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ് ഈ നിര്‍ണായക കുറ്റപത്രം പുറത്തുവരുന്നത്. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാറിന്റെ കൊലപാതകം അധോലോക ഗ്യാങ് വാര്‍ മാത്രമായിരുന്നുവെന്നാണ് യുഎസ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam