
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അഭയം തേടിയ ഇറാന്‍ പൗരന്മാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ഇറാന് കൈമാറിയെന്ന് ആരോപിച്ച് നിയമയുദ്ധം. ഇറാനിയന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ടും പബ്ലിക് സിറ്റിസണ്‍ ലിറ്റിഗേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് വാഷിംഗ്ടണ്‍ ഡി.സി യിലെ ഫെഡറല്‍ കോടതിയില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ഇറാനില്‍ വധശിക്ഷയോ പീഡനങ്ങളോ നേരിടേണ്ടി വരുമെന്ന ഭയത്താല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍, എല്‍.ജി.ബി.ടി.ക്യു വിഭാഗക്കാര്‍, ജനാധിപത്യത്തിനായുള്ള സമരങ്ങളില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരക്കാണ് യുഎസില്‍ അഭയം തേടിയത്. ഇവരുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോര്‍ന്നത്. വിവരങ്ങള്‍ പങ്കുവെക്കുന്നത് തടയാന്‍ കോടതി ഉടന്‍ ഉത്തരവിടണമെന്നും ഈ നയം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വിവരങ്ങള്‍ ചോര്‍ന്ന അഭയാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കണമെന്നും, നടപടി പൂര്‍ത്തിയാകുന്നതുവരെ ആരെയും ഇറാനിലേക്ക് നാടുകടത്തരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും യുദ്ധം തുടരുന്ന സാഹചര്യത്തില്‍, ഈ വിവര ചോര്‍ച്ച അഭയാര്‍ത്ഥികളുടെയും ഇറാനിലുള്ള അവരുടെ കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. അഭയാര്‍ത്ഥികളുടെ രഹസ്യ രേഖകള്‍ ഇറാന്‍ ഭരണകൂടത്തിന് നല്‍കിയിട്ടില്ല. തടവിലാക്കപ്പെട്ട വിദേശികള്‍ക്ക് അവരുടെ രാജ്യത്തിന്റെ കോണ്‍സുലര്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്താനുള്ള അവകാശമുണ്ടെന്ന് ഉറപ്പാക്കാന്‍ ഐസ് ബാധ്യസ്ഥരാണ്. നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഏജന്‍സിയുടെ നയങ്ങള്‍ക്കും വിധേയമായി തടവുകാര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ മാത്രമാണ് ചെയ്തുകൊടുക്കുന്നതെന്നും ഐസ് വക്താവ് അറിയിച്ചു.
തടവുകാരുടെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി യുഎസ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെ നാടുകടത്താന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam