
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സൈനിക താവളങ്ങളിൽ അമേരിക്ക വൻതോതിൽ അഴിച്ചുപണി ആരംഭിച്ചു. ഖത്തറിലെ അൽ ഉദൈദ് താവളത്തിൽ നിന്ന് നൂറുകണക്കിന് സൈനികരെ രഹസ്യ ദൗത്യങ്ങൾക്കായി മാറ്റിയതായി പെന്‍റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഖത്തറിന് പുറമെ ബഹ്‌റൈൻ (നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം), ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളിലും വലിയ തോതിലുള്ള സ്ഥാനചലനങ്ങൾ നടക്കുന്നുണ്ട്.
നിലവിൽ പശ്ചിമേഷ്യയിലുള്ള 30,000 മുതൽ 40,000 വരെ വരുന്ന യുഎസ് സൈനികർക്ക് ഇറാന്‍റെ പ്രത്യാക്രമണങ്ങളെ ചെറുക്കാൻ ആവശ്യമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ കുറവാണെന്ന വിലയിരുത്തലിൽ, കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്. ഇറാന്‍റെ ഭാഗത്തുനിന്നുള്ള മിസൈൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകളെ ഇറാന്‍റെ അതിർത്തിയിൽ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഇറാന്‍റെ ഹ്രസ്വ-മധ്യദൂര മിസൈലുകൾ, മിസൈൽ സംഭരണശാലകൾ, ആണവ നിലയങ്ങൾ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം എന്നിവയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ആക്രമണമുണ്ടായാൽ മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും സൗകര്യങ്ങളും തങ്ങളുടെ ലക്ഷ്യമാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ മിഷൻ മുന്നറിയിപ്പ് നൽകി. 2025 ജൂണിൽ നടന്നതുപോലെ മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരു ആക്രമണമായിരിക്കില്ല ഇതെന്നും ഇറാൻ വ്യക്തമാക്കി.
നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി പറയുമ്പോഴും, ഇറാനിൽ ഭരണകൂട മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാൻ ഇപ്പോൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ ഒരു സൈനിക നീക്കത്തിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ പര്യാപ്തമല്ലെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam