
വാഷിംഗ്ടൺ: ബിബിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിബിസിക്കെതിരെ ഉടൻ തന്നെ കേസ് ഫയൽ ചെയ്യുമെന്ന് ട്രംപ്. ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ രാവിലെ തന്നെ കേസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസിയിൽ നിന്ന് ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് അദ്ദേഹം ആദ്യം ഭീഷണി മുഴക്കിയതിന് ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രതികരണം. അവർ വാക്കുകൾ എന്റെ വായിൽ കുത്തിവെച്ചു. എഐ പോലുള്ള എന്തെങ്കിലും ഉപയോഗിച്ചാണ് അത് ചെയ്തതെന്ന് തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു. തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത പ്രസംഗം ഉൾപ്പെടുത്തിയതിനാണ് മടപടി.
സംഭവത്തിന് പിന്നാലെ ഇക്കഴിഞ്ഞ നവംബറിൽ ബിബിസി ട്രംപിനോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിന്‍റെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
Panorama documentary -യുടെ സീരീസ് സംപ്രേഷണം ചെയ്തതിലാണ് ബിബിസിക്ക് ഈ പിഴവ് പറ്റിയത്. 2024 -ലെ 'A 2nd Chance' എന്നുപേരിട്ട ഡോക്യുമെന്‍ററിയിലാണ് പ്രസംഗം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത്. കാപ്പിറ്റോൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന മട്ടിലായിരുന്നു പ്രസംഗം. "We're going to walk down to the Capitol, and we're going to cheer on our brave senators and congressmen and women." എന്ന് പറഞ്ഞ് പ്രസംഗം തുടർന്ന ട്രംപ്, 50 മിനിറ്റിന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളിൽ അഴിമതിയാണ്, അതിനെതിരായി യുദ്ധം ചെയ്യണമെന്ന് പറഞ്ഞു. "We are going to fight like hell", എന്നായിരുന്നു പിന്നീടുള്ള വാക്കുകൾ. പക്ഷേ, ഇതിനിടയിലെ വാചകങ്ങൾ എഡിറ്റ് ചെയ്ത് ഡോക്യുമെന്‍ററിയിൽ. ഇത് കൂട്ടിച്ചേർത്തപ്പോൾ 'കാപ്പിറ്റോളിലേക്ക് നടക്കുക, എന്നിട്ട് യുദ്ധം ചെയ്യുക' എന്നായി. കലാപത്തിന് ആഹ്വാനം എന്നായി അർത്ഥം.
ഈ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്യുകയായിരുന്നു. അന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, ബിബിസിയിൽ അത് ശ്രദ്ധിക്കപ്പെട്ടു. സ്വതന്ത്ര ഉപദേശകനായിരുന്ന മൈക്കൽ പ്രെസ്കോട്ട് മെമ്മോയും അയച്ചു. ഈ മെമ്മോ പുറത്തു വന്നു. ദ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെയാണ് ട്രംപ് ഒരു ബില്യണിന്‍റെ നഷ്ടപരിഹാരം ചോദിച്ചത്. ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവച്ചു. ടിം ഡേവി 2020 -ലാണ് ചുമതലയേററത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam