
ദമാസ്കസ്: സിറിയയിൽ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ വിമതരുടെ ശ്രമം വിജയത്തിലേക്ക്. ഭരണം പിടിച്ചെടുത്തതോടെ ഹയാത് തഹ്‌രീർ അൽഷാമിനെ (എച്ച് ടി എസ്) ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും യു എന്നുമടക്കം നീക്കം തുടങ്ങിയിട്ടുണ്ട്.. അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ പണ്ട് അമേരിക്ക തന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച് ടി എസ്. എച്ച് ടി എസിന്റെ നേതാവ് അബു മൊഹമ്മദ് അൽ ജുലാനി ഇറാഖിൽ അൽ ഖ്വയ്ദക്കുവേണ്ടി പ്രവർത്തിച്ചതും ജുലാനിയുടെ തലക്ക് പത്തുകോടി ഡോളർ വിലയിട്ടതും തത്‌കാലം മറക്കാനാണ് അമേരിക്കയുടെ തീരുമാനം.
എച്ച് ടി എസുമായി ചർച്ചനടത്താൻ അമേരിക്കയ്‌ക്ക് നിരവധി വഴികളുണ്ടെന്ന് യു എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു. ഇത് തന്നെ സഹകരണത്തിനുള്ള വലിയ ഉദാഹരണമായാണ് ലോകം വിലയിരുത്തുന്നത്. പുതിയ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ കൂടുതൽ ഇടപെടൽ നടത്താൻ എച്ച് ടി എസുമായുള്ള ബന്ധത്തിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് എച്ച് ടി എസിനെ ഭീകര പട്ടികയിൽ നിന്നും ഒഴിവാക്കാൻ അമേരിക്ക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തലുകൾ.
അതേസമയം പുതിയ പ്രധാനമന്ത്രി, മുഹമ്മദ് അൽ ബഷീർ വിവിധ നേതാക്കളുമായി സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. എന്തായാലും ജുലാനി അധികം വൈകാതെ തന്നെ സിറിയയുടെ പ്രസിഡന്‍റായി സ്ഥാനമേൽക്കാനാണ് സാധ്യത. അതിനിടെ സിറിയയിലെ പട്ടാളത്തിന്റെ ആയുധ ശേഖരം നിർവീര്യമാക്കാനായി ആയുധ ഡിപ്പോകളിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ അഞ്ഞൂറിലേറെ ഇടങ്ങളിൽ ഇസ്രായേൽ ആക്രമണത്തെ നടത്തി. ആയുധങ്ങൾ വിമതരുടെ കൈവശം എത്തുന്നത് തടയാനാണ് നശിപ്പിച്ചു കളയുന്നതെന്നാണ് വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam