
മെറിലാന്റ് : അമേരിക്കയിലെ മെറിലാന്റിലെ (Maryland) ചാൾസ് കൌണ്ടിയിൽ 49 കാരൻ മരിച്ചു കിടന്ന വീട്ടിൽ കണ്ടെത്തിയത് 125 ഓളം ഉഗ്ര വിഷമുള്ള പാമ്പുകളെ (Venomous Snakes). മരിച്ചയാളുടെ വീട്ടിന് സമീപത്ത് താമസിക്കുന്നയാളാണ് ആദ്യം പൊലീസിനെ വിളിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ പുറത്ത് കാണാതായതോടെ അയൽവാസി ചെന്ന് നോക്കിയപ്പോൾ ഇയാൾ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നത് കണ്ടു. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പൊലീസും ഫയർ ഫോഴ്സുമെത്തി വാതിൽ തുറന്നപ്പോൾ ഇയാൾ നിലത്ത് മരിച്ച് കിടക്കുന്നതാണ് കണ്ടത്. സമീപത്തായി 125ലേറെ പാമ്പുകളുമുണ്ടായിരുന്നു. ഇതിൽ 14 അടി നീളമുള്ള ബർമീസ് പാമ്പും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്തെങ്കിലും ദുരൂഹത മരണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത്രയും പാമ്പുകൾ എങ്ങനെ വീട്ടിലെത്തിയെന്നതിന് പൊലീസിന് ഉത്തരം ലഭിച്ചിട്ടില്ല.
മുഴുവൻ പാമ്പുകളെയും സംഭവ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റിയെന്ന് ചാൾസ് കൌണ്ടിയിലെ മൃഗ സംരക്ഷണ വിഭാഗം വക്താവ് ജെന്നിഫർ ഹാരിസ് പറഞ്ഞു. 125 എണ്ണത്തിൽ ഒരു പാമ്പുപോലും രക്ഷപ്പെട്ടിട്ടില്ലെന്നും സമീപവാസികൾ ആരും ഭയപ്പെടേണ്ടതില്ലെന്നും അവർ അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam