
വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് എതിരായ വിദ്വേഷ പരാമർശങ്ങൾക്കും വംശീയ അധിക്ഷേപങ്ങൾക്കും എതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വംശജയായ ആക്റ്റിവിസ്റ്റ് നേഹ സുരത്രൻ. അമേരിക്കയിലെ ടെക്സസിലുള്ള ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിൽ നേഹ സുരത്രൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. എച്ച്-1ബി വിസയെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഇന്ത്യൻ പ്രൊഫഷണലുകൾ പ്രാദേശിക സമൂഹത്തിന് ഭീഷണിയാണെന്ന ആരോപണങ്ങളെ നേഹ വസ്തുതകൾ നിരത്തി എതിർത്തു.
സ്ഥിതിവിവരക്കണക്കുകൾ നിരത്തിയാണ് നേഹ ഇന്ത്യക്കാർക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. യുഎസിലെ ഇന്ത്യൻ സമൂഹം ഉയർന്ന വിദ്യാഭ്യാസവും വരുമാനവുമുള്ളവരാണെന്നും ഇവർക്കിടയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണെന്നും നേഹ ചൂണ്ടിക്കാട്ടി. സുരക്ഷിതമായ സമൂഹത്തിനും രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്കും സഹായിക്കുന്ന ഒരു വിഭാഗത്തെ എന്തിനാണ് ഭയപ്പെടുന്നത് എന്ന് നേഹ കൗൺസിൽ യോഗത്തിൽ ചോദിച്ചു.
നിങ്ങളുടെ കുട്ടികൾ സുരക്ഷിതമായ അയൽപക്കങ്ങളിൽ വളരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മികച്ച നിലവാരമുള്ള സ്കൂളുകളും സ്ഥിരതയുള്ള സമൂഹവുമാണ് നിങ്ങളുടെ മക്കൾക്കായി നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഭയപ്പെടുകയല്ല മറിച്ച് ഇന്ത്യൻ സമൂഹത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രൊഫഷണലുകളുടെ സാന്നിധ്യം യുഎസ് സമൂഹത്തിന് ഗുണകരമാണെന്ന് നേഹ തൻ്റെ പ്രസംഗത്തിലൂടെ അടിവരയിട്ടു. സാംസ്കാരികമായ സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകൾക്കും നേഹ മറുപടി നൽകി. ക്രിസ്മസും താങ്ക്സ് ഗിവിംഗും തങ്ങളും ആഘോഷിക്കാറുണ്ടെന്നും ആരുടെയും മേൽ മതം അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ലെന്നും നേഹ വ്യക്തമാക്കി. നല്ല മനുഷ്യനായി ജീവിക്കുന്ന ഏതൊരാളും സ്വർഗത്തിലെത്തുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ നേഹ സുരത്രന്‍റെ വാക്കുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവേചനത്തിനെതിരായ ശക്തമായ പ്രതികരണമാണിതെന്നും സഹവർത്തിത്വത്തിൻ്റെയും ബഹുമാനത്തിൻ്റെയും ഇന്ത്യൻ മൂല്യങ്ങളെ ആഗോളതലത്തിൽ പ്രതിനിധീകരിച്ച നേഹയെ ഓർത്ത് അഭിമാനമെന്നും നിരവധി പേർ എക്സിൽ കുറിച്ചു. അമേരിക്കയുടെ വളർച്ചയ്ക്ക് ഡോക്ടർമാരായും എൻജിനീയർമാരായും ഇന്ത്യക്കാർ നൽകുന്ന സംഭാവനകളെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും കാണാം. ലോകത്തിൻ്റെ ഏത് ഭാഗത്തായാലും തങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനൊപ്പം എത്തുന്ന രാജ്യത്തിൻ്റെ അഭിവൃദ്ധിക്ക് മികച്ച സംഭാവന നൽകാൻ ഇന്ത്യക്കാർ ശ്രമിക്കാറുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam