
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയം ബെൽജിയം രാജകുമാരിയുടെ ഹാർവാർഡ് പഠനത്തിന് ഭീഷണിയാകുന്നു. ബെൽജിയത്തിന്റെ ഭാവി രാജ്ഞി പ്രിൻസസ് എലിസബത്ത് നിലവിൽ ഹാർവാർഡിൽ പഠിക്കുകയാണ്. എലിസബത്തും അമേരിക്കയുടെ കുടിയേറ്റ നയത്തിന്‍റെ കനത്ത പ്രത്യാഘാതങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ വിവാദപരമായ തീരുമാനത്തിന്‍റെ ഫലമായി അവരുടെ അക്കാദമിക് ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വിദേശ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങളെപ്പോലും ഇത് ബാധിക്കുന്ന അവസ്ഥയിലാണ്. സിവിൽ നിയമനിർമ്മാണത്തിന് ആവശ്യമായ വിദ്യാർത്ഥി എക്സ്ചേഞ്ച് വിസ വിതരണം ചെയ്യാനുള്ള സർവകലാശാലയുടെ അനുമതി ഡോണൾഡ് ട്രംപ് ഭരണകൂടം റദ്ദാക്കിയതാണ് ഹാർവാർഡിനെ ഈ പ്രതിസന്ധിയിലാക്കിയത്. ഇത് ഹാർവാർഡിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി.
ഇതോടെ പ്രിൻസസ് എലിസബത്ത് ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനോ അല്ലെങ്കിൽ അമേരിക്ക വിട്ടുപോകാനോ നിർബന്ധിതരാക്കിയേക്കും. ഹാർവാർഡ് പോലുള്ള സർവകലാശാലകൾ കാമ്പസുകളിൽ ദേശവിരുദ്ധവും ജൂതവിരുദ്ധവും ഭീകരവാദികളെ അനുകൂലിക്കുന്നതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തങ്ങളുടെ ആവശ്യങ്ങൾ പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ഭരണകൂടം കടുത്ത നടപടി സ്വീകരിക്കുന്നത്. ഈ നടപടി നിയമവിരുദ്ധവും പ്രതികാര നടപടിയാണെന്നും വ്യക്തമാക്കി ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ചതോടെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
ഈ വിഷയത്തിൽ ബെൽജിയം റോയൽ പാലസ് നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. പ്രിൻസസ് എലിസബത്ത് ഹാർവാർഡിൽ പബ്ലിക് പോളിസിയിൽ മാസ്റ്റർ പ്രോഗ്രാം പൂർത്തിയാക്കുകയായിരുന്നു. ഈ നിയമം എങ്ങനെ അവരെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam